ട്രോളിങ് നിരോധം
മത്സ്യലഭ്യത കുറഞ്ഞു, വിലക്കയറ്റം രൂക്ഷം

മട്ടാഞ്ചേരി
ട്രോളിങ് നിരോധവും കടൽക്ഷോഭവുംമൂലം സംസ്ഥാനത്തെ മത്സ്യവിപണിയിൽ വിലക്കയറ്റം രൂക്ഷമായി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആവശ്യത്തിന് മത്സ്യം ലഭിക്കുന്നില്ല. ഇതോടെ വിപണിയിലെ ലഭ്യതയും കുറഞ്ഞു.
മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളുടെ വില കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഉയർന്നു. ഒരാഴ്ചമുന്പ് കിലോയ്ക്ക് 120 രൂപയുണ്ടായിരുന്ന മത്തി ഇപ്പോൾ 320–-350 രൂപവരെയായി. അയല 300-–350 രൂപയിലും ചൂര 260-–280 രൂപയിലും എത്തി. കടൽമത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ കായൽമത്സ്യങ്ങൾക്കും ചെമ്മീനിനും വില വർധിച്ചു.
അതേസമയം, ബീഫിന്റെയും കോഴിയിറച്ചിയുടെയും വിലവർധനയും ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു. മത്സ്യവില വർധിച്ചതോടെ ചില ഹോട്ടലുകൾ ഭക്ഷണത്തിന് വില കൂട്ടിയിട്ടുണ്ട്. കേരളത്തിലെ ആവശ്യകത നിറവേറ്റാൻ തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്ന് മത്സ്യം എത്തുന്നുണ്ടെങ്കിലും ഗുണനിലവാര പരിശോധന കാര്യക്ഷമമല്ലെന്ന് ഉപഭോക്തൃ-വ്യാപാരി സംഘടനകൾ ആരോപിക്കുന്നു.
മത്സ്യലഭ്യതക്കുറവും വിലക്കയറ്റവും ഇതരസംസ്ഥാന വ്യാപാരികൾക്ക് നേട്ടമാകുന്നതായും വ്യാപാരികൾ പറയുന്നു.










0 comments