കലക്ടറേറ്റ് ജങ്ഷനിൽ സിഗ്നൽ പുനഃസ്ഥാപിച്ചില്ല
മഴയിൽ ഗതാഗതസ്തംഭനം പതിവാകുന്നു

കലക്ടറേറ്റ് ജങ്‌ഷനിലെ ട്രാഫിക് സിഗ്നൽ തകർന്നതിനെ തുടർന്ന് പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നു
കാക്കനാട്
ജില്ലയിലെ ഏറ്റവും തിരക്കേറിയ കലക്ടറേറ്റ് സിഗ്നൽ ജങ്‌ഷനിലെ ട്രാഫിക് സിഗ്നൽ തകർന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാത്തത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു.
സീപോർട്ട്–എയർപോർട്ട് റോഡും ഇൻഫോപാർക്ക് റോഡും സംഗമിക്കുന്ന ജങ്‌ഷനിലെ സിഗ്നൽ സംവിധാനം ഞായറാഴ്ച രാത്രി മെട്രോ റെയിൽ നിർമാണത്തിനെത്തിച്ച കൂറ്റൻ വാഹനം ഇടിച്ചാണ് തകർന്നത്. സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്ന തൂണുകൾ ഉൾപ്പെടെ മറിഞ്ഞെങ്കിലും ഇതുവരെ അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
സിഗ്നൽ ഇല്ലാത്തതിനാൽ രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ടനിരയാണ് രൂപപ്പെടുന്നത്. മഴ ശക്തമാകുമ്പോൾ ട്രാഫിക് നിയന്ത്രിക്കാൻ നിയോഗിക്കുന്ന പൊലീസുകാരും ട്രാഫിക് വാർഡൻമാരും സ്ഥലത്ത് ഉണ്ടാകാറില്ല. കനത്ത മഴയും വാഹനത്തിരക്കും ഒന്നിച്ചെത്തുമ്പോൾ ഗതാഗതം നിയന്ത്രിക്കുന്നതിൽ അവരും നിസഹായരാകുകയാണ്.
സീപോർട്ട്–എയർപോർട്ട് റോഡിൽ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് ഇൻഫോപാർക്ക് റോഡിലേക്കും സിവിൽ ലൈൻ റോഡിലേക്കും സമീപത്തെ ഉൾറോഡുകളിലേക്കും അതിവേഗം വ്യാപിക്കുന്നു. ഇതോടെ ഓഫീസ് സമയങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം കുരുക്കിൽപ്പെടുന്നത്.










0 comments