ഉയരണം പുതിയ തൃക്കാക്കര ; പദ്ധതി മുന്നോട്ടുവച്ച് എൽഡിഎഫ്

തൃക്കാക്കര
തൃക്കാക്കരയുടെ പൂർവപ്രതാപം വീണ്ടെടുത്ത് വികസനത്തിന്റെ ഉയരങ്ങളിലേക്ക് നയിക്കാനുള്ള പദ്ധതികളും പരിപാടികളും അവതരിപ്പിച്ച് എൽഡിഎഫ്. മെട്രോ രണ്ടാംഘട്ടം ഇൻഫോപാർക്ക് പാതനിർമാണം അതിവേഗം പൂർത്തീകരണത്തിലേക്ക് അടുക്കുന്പോൾ തൃക്കാക്കരയുടെ സമഗ്ര മുന്നേറ്റത്തിനുതകുന്ന പദ്ധതികളാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ടുവയ്‌ക്കുന്നത്.
നാടിനെ നാണംകെടുത്തിയ അഴിമതിയും കഴിവുകേടും മുഖമുദ്രയാക്കിയ യുഡിഎഫ് ഭരണം ഇനി ആവർത്തിക്കരുതെന്ന ഉറച്ച തീരുമാനത്തിലാണ് ഐടി നഗരം. നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങളുള്ള നഗരാതിർത്തിയിൽ പോയ അഞ്ചുവർഷം ഒരാൾക്കുപോലും ലൈഫ് ഭവനപദ്ധതിയിൽ വീട് നൽകിയില്ലെന്ന വിവരം ഞെട്ടിക്കുന്നതാണ്.
ഒരോണക്കാലത്ത് നഗരസഭാ കൗൺസിലർമാർക്ക് പണം കിഴികെട്ടി നൽകിയതിന്റെ പേരിൽ നാടിനുമുന്നിൽ നാണംകെട്ടതും ഇതേ ഴൂഭരണസമിതിയാണ്. സ്വന്തം പാർടി നേതാവിന്റെ സംസ്‌കാരച്ചടങ്ങിന് പൂവ് വാങ്ങിയ വകയിൽപ്പോലും നാല് ലക്ഷം രൂപ വെട്ടിച്ചവർ. മാലിന്യനീക്കത്തിന് ഇരുചക്രവാഹനം ഉപയോഗിച്ചതായിപ്പോലും രേഖയുണ്ടാക്കി ബില്ല് മാറിയത് ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി. വിവിധ അഴിമതികളുടെ ഭാഗമായി മുൻ ചെയർപേഴ്‌സൺ പ്രതിയായതുൾപ്പെടെ 12 കേസുകളാണ് വിജിലൻസ് അന്വേഷണത്തിലുള്ളത്. കോൺഗ്രസിലെ അധികാരമോഹത്തിന്റെയും തമ്മിലടിയുടെയും ഭാഗമായി അഞ്ചുവർഷത്തിനിടെ മാറിമാറി കസേര പങ്കിട്ടത് രണ്ട് ചെയർപേഴ്‌സൺമാരും നാല് വൈസ് ചെയർപേഴ്‌സൺമാരും.
നഗരഭരണത്തിലെ വീഴ്‌ചകളും യുഡിഎഫ് നേതൃത്വത്തിന്റെ ജനവിരുദ്ധതയും ഒന്നൊന്നായി തുറന്നുകാട്ടിയാണ് എൽഡിഎഫ് വോട്ടുതേടുന്നത്. അഴിമതിരഹിത ഭരണം, മാലിന്യമുക്ത തൃക്കാക്കര, ലൈഫ് പദ്ധതിയിൽ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും വീട്, വാർഡ് അടിസ്ഥാനത്തിൽ ചെറുകിട കുടിവെള്ളപദ്ധതികൾ, കൊച്ചി കോർപറേഷനിലെ സമൃദ്ധി @ കൊച്ചി മാതൃകയിൽ ജനകീയ ഹോട്ടൽ തുടങ്ങിയവ എൽഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനങ്ങളാണ്. എല്ലാ പ്രദേശങ്ങളിലും പ്രകൃതിവാതകം, വയോജന സൗഹൃദനഗരം, മുനിസിപ്പൽ ഗ്രൗണ്ട് രാജ്യാന്തര നിലവാരത്തിൽ നവീകരിക്കൽ, സൗജന്യ വൈഫൈ, ഹരിതകർമസേന അംഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി, പാലിയേറ്റീവ് സേവനം വിപുലമാക്കൽ, തൃക്കാക്കരയിൽ ഓണം ഫെസ്റ്റ്, ഇൻഫോപാർക്കിനുസമീപം ബസ് ടെർമിനൽ, മൾട്ടിലെവൽ പാർക്കിങ് തുടങ്ങിയ ഉറപ്പുകൾ ഉൾപ്പെടുന്ന പ്രകടനപത്രികയാണ് കഴിഞ്ഞദിവസം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് പ്രകാശിപ്പിച്ചത്.









0 comments