തൃക്കാക്കര നഗരസഭയിൽ അഞ്ച് അലമാരകൾ കുത്തിത്തുറന്നു

തൃക്കാക്കര നഗരസഭയിലെ പൊതുമരാമത്ത് വിഭാഗത്തിൽ പ്രധാന ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാര കുത്തിത്തുറന്ന നിലയിൽ
കാക്കനാട്
തൃക്കാക്കര നഗരസഭയിലെ പൊതുമരാമത്ത് വിഭാഗത്തിൽ പ്രധാന ഫയലുകൾ സൂക്ഷിച്ചിരുന്ന അഞ്ച് അലമാരകൾ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെയും അസിസ്റ്റന്റ് എൻജിനീയറുടെയും ക്യാബിനുകളിലെ അലമാരകളാണ് തുറന്നത്. ഫയലുകൾ മാറ്റിമറിച്ച് പരിശോധിച്ച നിലയിലായിരുന്നെങ്കിലും പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
പൊതുമരാമത്ത് എൻജിനീയറിങ് വിഭാഗത്തിൽ നവീകരണം നടക്കുന്നതിനാൽ ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരകൾ സമീപത്തെ മുറിയിലേക്ക് മാറ്റിയിരുന്നു. ഉദ്യോഗസ്ഥർ താൽക്കാലികമായി നഗരസഭയിലെ മറ്റു വിഭാഗങ്ങളിലിരുന്നാണ് ജോലി ചെയ്തിരുന്നത്.
ശനിയാഴ്ച ഓഫീസ് അടച്ചുപോയശേഷം തിങ്കളാഴ്ച ഫയൽ എടുക്കാനെത്തിയപ്പോഴാണ് അലമാരകൾ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. നീല നിറങ്ങളിലുള്ള അലമാരകൾമാത്രമാണ് തുറന്നിരിക്കുന്നത്. പൊലീസിൽ പരാതി നൽകുമെന്ന് അധികൃതർ അറിയിച്ചു. നഗരസഭയിലെ സിസിടിവി കാമറകൾ മാസങ്ങളായി പ്രവർത്തനരഹിതമാണെന്നാണ് വിവരം.









0 comments