പെരുന്പാവൂരിൽ രണ്ടു വീടുകളിൽ മോഷണം

പെരുമ്പാവൂർ മാങ്കുടി വീട്ടിൽ വള്ളി കുഞ്ഞുമോന്റെ വീട്ടിൽ കയറിയ മോഷ്ടാവ് വീട്ടുപകരണങ്ങൾ അലങ്കോലപ്പെടുത്തിയ നിലയിൽ
പെരുമ്പാവൂർ
പൂട്ടിയിട്ടിരിക്കുന്ന വീടുകളിൽ ആക്രിക്കച്ചവടത്തിന്റെ മറവിൽ മോഷണം പതിവായി. ഗവ. ഗേൾസ് ഹൈസ്കൂളിന്റെ പിന്നിലെ രണ്ടു വീടുകളിൽനിന്ന് പാത്രങ്ങൾ ഉൾപ്പെടെ മോഷ്ടിച്ചു.
മാങ്കുടി വീട്ടിൽ വള്ളി കുഞ്ഞുമോന്റെ വീടിന്റെ പിന്നിലെ ഗ്രില്ലും വാതിലും പൊളിച്ച് അകത്തുകയറി പാത്രങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയും മോഷ്ടിച്ചു. ഇവർ ശനിയാഴ്ച വീട് പൂട്ടി കടുവാളിലുള്ള മകന്റെ വീട്ടിൽ പോയസമയത്താണ് മോഷണം നടന്നത്. തൊട്ടടുത്ത് മാങ്കുടി രാജപ്പന്റെ പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ തകർത്ത് ചെമ്പുപാത്രങ്ങൾ ഉൾപ്പെടെ മോഷണം നടത്തി. ആക്രിവസ്തുക്കൾ ശേഖരിക്കാൻ നടക്കുന്നവരാണ് മോഷണം നടത്തുന്നതെന്ന് കരുതുന്നു. പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി.
ഗേൾസ് ഹൈസ്കൂളിലും മോഷണം പതിവാണ്. അടുത്തിടെ സ്കൂൾ ബസിൽ കയറി ഉപകരണങ്ങൾ ഉൾപ്പെടെ കവർന്നു. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കയറി പുതിയ കെട്ടിടത്തിനായി സൂക്ഷിച്ചിരുന്ന വയറുകൾ, പിവിസി പൈപ്പുകൾ എന്നിവ മോഷ്ടിച്ചിട്ടും അന്വേഷണം എവിടെയുമെത്തിയില്ല. വീടുകളിലെയും സ്ഥാപനങ്ങളുടെയും വാട്ടർ മീറ്ററുകളും കിണറുകളിലെ മോട്ടോറുകളും മോഷണംപോകുന്നത് പതിവാണ്. മോഷ്ടിച്ചെടുക്കുന്ന പുതിയ ഉപകരണങ്ങളാണെങ്കിലും ആക്രിക്കച്ചവടക്കാർ വാങ്ങാൻ തയ്യാറാകുന്നതാണ് മോഷ്ടാക്കൾക്ക് പ്രചോദനം. വീടുകളിൽനിന്ന് മോഷ്ടിച്ചു കൊണ്ടുവരുന്ന പുതിയ ഉപകരണങ്ങൾവരെ വാങ്ങി കച്ചവടക്കാർ ആക്രിവില നൽകുന്നുണ്ട്. കച്ചവടസ്ഥാപനങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ നടപടിയെടുക്കണമെന്നും ആക്രി ശേഖരിക്കാൻ വിടുന്നവരുടെ വാഹനങ്ങളിൽ സ്ഥാപന ഉടമയുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചിട്ടും നടപടിയില്ല.










0 comments