സ്‌പൈസ് ജെറ്റ് വീണ്ടും യാത്രക്കാരെ ദുരിതത്തിലാക്കി
പുലർച്ചെവരെ കാത്തിരിപ്പ്; ഒടുവിൽ വിമാനം റദ്ദാക്കി

നെടുമ്പാശേരി
കൊച്ചി വിമാനത്താവളത്തിൽനിന്ന് ഫുജൈറയിലേക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം വീണ്ടും റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ. വ്യാഴം രാത്രി 11.45ന് പുറപ്പെടേണ്ടിയിരുന്ന എസ്ജി 81 സർവീസാണ് മണിക്കൂറുകളോളം യാത്രക്കാരെ കാത്തിരുത്തിയ ശേഷം വെള്ളി പുലർച്ചെ റദ്ദാക്കിയതായി അറിയിച്ചത്.
വിമാനം പുറപ്പെടുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൃത്യമായി ലഭിക്കാതെ യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തുനിന്നു. ഇതിനിടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. പുലർച്ചെ ഒന്നിനാണ് സർവീസ് റദ്ദാക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചതെന്നാണ് യാത്രക്കാരുടെ പരാതി. പകരം വിമാനത്തിൽ യാത്ര ചെയ്യാൻ തയ്യാറല്ലെന്നും ടിക്കറ്റ് തുക പൂർണമായി തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് യാത്രക്കാർ പ്രതിഷേധം ശക്തമാക്കി. തുടർന്ന് പൊലീസ് ഇടപെട്ടതോടെ ടിക്കറ്റ് തുക മടക്കി നൽകാമെന്ന് അധികൃതർ ഉറപ്പ് നൽകി.
കൊച്ചി – ഫുജൈറ സർവീസിൽ കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ വൈകലും റദ്ദാക്കലും ഉണ്ടായിട്ടുണ്ട്. തുടർച്ചയായ വൈകലും അവസാന നിമിഷത്തെ റദ്ദാക്കലും യാത്രക്കാരെ വലയ്ക്കുമ്പോഴും കൃത്യമായ വിവരം യഥാസമയം നൽകാത്തതാണ് പ്രധാന പരാതിയെന്ന് യാത്രക്കാർ ആരോപിക്കുന്നു.









0 comments