ശ്രീനാരായണഗുരുജയന്തി ആഘോഷിച്ച് നാട്

ശ്രീനാരായണഗുരുജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്എൻഡിപി പറവൂർ യൂണിയൻ നടത്തിയ ഘോഷയാത്ര
കൊച്ചി
ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് ജില്ലയിൽ വിവിധയിടങ്ങളിൽ ഘോഷയാത്രകളും മഹാസമ്മേളനങ്ങളും സംഘടിപ്പിച്ചു. എസ്എൻഡിപി യോഗം, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്, ഗുരുധർമ പ്രചാരണസഭ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങൾ. ശ്രീനാരായണഗുരു മന്ദിരങ്ങൾ കേന്ദ്രീകരിച്ച് രാവിലെമുതൽ പൂജകൾ, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, അന്നദാനം, പ്രഭാഷണം തുടങ്ങിയ ചടങ്ങുകൾ നടന്നു.
എസ്എൻഡിപി യോഗം ആലുവ, പറവൂർ, വൈപ്പിൻ, മൂവാറ്റുപുഴ, കൊച്ചി, കൂത്താട്ടുകുളം, കോതമംഗലം, കണയന്നൂർ, കുന്നത്തുനാട് യൂണിയനുകളിൽ ശാഖകളും പോഷകസംഘടനകളും ചേർന്ന് ഘോഷയാത്രയും പൊതുസമ്മേളനവും നടത്തി. ആലുവ അദ്വൈതാശ്രമത്തിന്റെയും എസ്എൻഡിപി യോഗം ആലുവ യൂണിയന്റെയും നേതൃത്വത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു.
ആലുവ അദ്വൈതാശ്രമത്തിലും രാവിലെ 4.30 മുതൽ വൈകിട്ട് 6.30വരെ പ്രത്യേക പൂജ, ശ്രീനാരായണഗുരുവിന്റെ കൃതികളുടെ പാരായണം, വിശേഷാൽ ദീപാരാധന, സമൂഹപ്രാർഥന എന്നിവയുണ്ടായിരുന്നു. എസ്എൻഡിപി യോഗം പറവൂർ യൂണിയനിൽ നടന്ന സമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. യൂണിയനിലെ 72 ശാഖകളിൽനിന്നുള്ള പ്രവർത്തകർ അണിനിരന്ന ഘോഷയാത്രയും സംഘടിപ്പിച്ചു.
മൂവാറ്റുപുഴ യൂണിയന്റെ കീഴിലുള്ള 33 ശാഖകളും സംയുക്തമായി നഗരത്തിൽ മഹാഘോഷയാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വൈപ്പിൻ യൂണിയന്റെ നേതൃത്വത്തിൽ പള്ളത്താംകുളങ്ങരയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ചെറായി ഗൗരീശ്വരക്ഷേത്ര മൈതാനിയിൽ സമാപിച്ചു. തുടർന്ന് ഗുരുജയന്തി സമ്മേളനവും നടത്തി.
ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ സമാപനസമ്മേളനം പറവൂരിൽ എസ്‌എൻഡിപി യോഗം
ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്‌ഘാടനം ചെയ്യുന്നു
മതം പറഞ്ഞ് അധികാരം നേടിയവർ രാജ്യത്തെ എവിടെയെത്തിച്ചെന്ന് ചിന്തിക്കണം: വെള്ളാപ്പള്ളി
പറവൂർ
മതം പറഞ്ഞ് രാജ്യാധികാരം നേടിയവർ നമ്മെ എവിടെയെത്തിച്ചെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള ജയന്തി സാംസ്കാരിക ഘോഷയാത്രയും സമ്മേളനവുമായ ‘സുവർണപഥം 2026' പറവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദർശനം ശക്തമായതുകൊണ്ടാണ് കേരളത്തിൽ വർഗീയകലാപം ഉണ്ടാകാത്തതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.









0 comments