തിയറ്റർ എക്‌സ്‌പീരിയൻസ് റീ ലോഡഡ്...

തിയറ്റർ കോംപ്ലക്സിന്റെ രൂപരേഖ
കാഞ്ഞിരപ്പള്ളി ആറു വർഷമായി നിശ്ചലമായി കിടക്കുന്ന കാഞ്ഞിരപ്പള്ളിയുടെ വെള്ളിത്തിര തെളിയുന്നു. സിനിമ കാണാൻ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടിവരുന്ന സിനിമാ പ്രേമികൾക്ക് ആശ്വാസം. ഒന്നല്ല, പുതിയ മൂന്നു തിയേറ്ററുകളാണ് തുറക്കുക. കുരിശുകവലയിൽ ആറുവർഷം മുമ്പുവരെ പ്രവർത്തിച്ച ഗ്രാൻഡ് ഓപ്പറ തിയറ്റർ കെട്ടിടത്തിലാണ് തിയറ്റർ കോംപ്ലസ് സജ്ജമാകുന്നത്. ജില്ലയിലെ ആദ്യ എപിക് ഡോൾബി വിഷൻ അറ്റ്മോസ് സ്ക്രീൻ ആണ് കാഞ്ഞിരപ്പള്ളിയിൽ വരുന്നതെന്ന് തിയറ്റർ നിർമിക്കുന്ന കണ്ണൂർ ആസ്ഥാനമായ എസ്ജെ ഗ്രൂപ്പ് ഭാരവാഹികൾ പറയുന്നു. ചെന്നൈയിൽ നടന്ന ബിഗ് സിനി എക്സ്പോ 2026ൽ ആണ് ഔദ്യോഗിക പ്രഖ്യാപനം. 4കെ ദൃശ്യ സാങ്കേതികവിദ്യയും ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനവും ഉൾപ്പെടെ ആധുനിക തിയറ്ററുകളാണ് ഒരുങ്ങുന്നത്. മൂന്ന് തിയറ്ററുകളിലായി 750 സീറ്റുകളുണ്ടാകും. ജൂലൈയിൽ നവീകരണം തുടങ്ങിയിരുന്നു. ഡിസംബർ മാസത്തോടെ പ്രവർത്തനം തുടങ്ങുകയാണ് ലക്ഷ്യം. കോവിഡ് കാലത്താണ് ഗ്രാൻഡ് ഓപ്പറയും ബേബി തിയറ്ററും പൂട്ടിയത്. നഗരത്തിൽ പുതിയ തിയറ്റർ വരുന്നതിന്റെ ആവേശത്തിലാണ് മലയോരം. പള്ളിക്കത്തോട് അഞ്ചാനി ഗ്രൂപ്പിന്റെ തിയറ്റർ കെട്ടിട നിർമാണവും കാഞ്ഞിരപ്പള്ളിയിൽ ആരംഭിച്ചിട്ടുണ്ട്. മുണ്ടക്കയം, പൊൻകുന്നം എന്നിവിടങ്ങളിൽ മൂന്നു വീതവും കുട്ടിക്കൽ, ഏന്തയാർ, കോരുത്തോട്, കാളകെട്ടി, പിണ്ണാക്കനാട്, മുക്കുട്ടുതറ, എരുമേലി, ചാമംപതാൽ എന്നിവിടങ്ങളിൽ ഓരോന്നു വീതവും തിയറ്ററുകൾ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുന്പ് ഇവ പൂട്ടി. കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ളവർ സിനിമ കാണാൻ കോട്ടയം, ചങ്ങനാശേരി, മുണ്ടക്കയം, പള്ളിക്കത്തോട് എന്നിവിടങ്ങളിലെ തിയറ്ററുകളിലാണ് പോകുന്നത്.









0 comments