തൈക്കൂടം ചർച്ച് റോഡ്
ആറുമാസമായിട്ടും പുനർനിർമാണമില്ല; ജനങ്ങൾ സമരത്തിലേക്ക്

തകർന്നു കിടക്കുന്ന തൈക്കുടം ചർച്ച് റോഡ്
കൊച്ചി
നഗരസഭയിലെ 47–-ാംഡിവിഷനിൽപ്പെട്ട തൈക്കൂടം ചർച്ച് റോഡ് വെട്ടിപ്പൊളിച്ചിട്ട് ആറുമാസം പിന്നിട്ടിട്ടും പുനർനിർമിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. കുടിവെള്ള പൈപ്പുകളും ഗെയിൽ ഗ്യാസ് പൈപ്പ്‌ലൈനും സ്ഥാപിക്കുന്നതിനാണ് റോഡ് വെട്ടിപ്പൊളിച്ചത്. പണികൾ പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും പാത സഞ്ചാരയോഗ്യമാക്കാൻ അധികൃതർ ഇതുവരെ നടപടിയെടുത്തിട്ടില്ല.
ചിലവന്നൂർ പാലം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ, വൈറ്റിലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി എറണാകുളത്തേക്ക് പോകാൻ ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന ബദൽ പാതയാണ് തൈക്കൂടം ചർച്ച് റോഡ്. കുണ്ടും കുഴിയുമായി മാറിയ റോഡിൽ നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് ഇതിനകം പരിക്കേറ്റിട്ടുണ്ട്. തൈക്കൂടം ദേവാലയം, സെന്റ് അഗസ്റ്റിൻ സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. റോഡ് തകർന്നത് ഏകദേശം മൂവായിരത്തോളം കുടുംബങ്ങളുടെ ദൈനംദിന യാത്രയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
എംഎൽഎയ്ക്കും നഗരസഭാ അധികൃതർക്കും ആവർത്തിച്ച് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ, ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. 30-ന് തൈക്കൂടം സെന്റ് റാഫേൽ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മൂന്നുകുട്ടുങ്കലിന്റെ നേതൃത്വത്തിൽ 10,001 പേർ ഒപ്പിടുന്ന ഭീമഹർജിക്കായി ഒപ്പുശേഖരണം നടത്തുമെന്ന് കെഎൽസിഎ ഭാരവാഹികളും സമരസമിതി നേതാക്കളും അറിയിച്ചു.









0 comments