ജയിൽ ചാടിയ അസംകാരനെ കണ്ടെത്താനായില്ല
ലുക്കൗട്ട് നോട്ടീസുമായി പൊലീസ്

മന്ദ്രിയ്യ സോനാവൽ
ആലുവ
റിമാൻഡിലായ മോഷണക്കേസ് പ്രതി ആലുവ സബ് ജയിലിൽനിന്ന് ചാടി മൂന്ന് ദിവസം പിന്നിട്ടിട്ടും ഇനിയും കണ്ടെത്താനാകാതെ പൊലീസ്. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി.
സംഭവവുമായി ബന്ധപ്പെട്ട് സബ്ജയിലിലെ മൂന്ന് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികളും തുടങ്ങി.
എടത്തലയിൽ ഒന്പതാംമൈലിൽ ഫോണുകൾ കവർന്ന കേസിലാണ് അസം സ്വദേശി മന്ദ്രിയ്യ സോനാവലിനെ ശനിയാഴ്ച പെരുമ്പാവൂർ പൊലീസ് പിടികൂടി എടത്തല പൊലീസിന് കൈമാറിയത്. തുടർന്ന് റിമാൻഡിലായ പ്രതി ചൊവ്വ വൈകിട്ട് 4.30നാണ് ജയിൽ ചാടിയതെന്ന് കരുതുന്നു. ചാടിയശേഷം ഇയാൾ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പിടിച്ചുവച്ച ആധാർ ആവശ്യപ്പെട്ട് 5.30ന് ചെന്നിട്ടും പൊലീസ് തിരിച്ചറിഞ്ഞില്ല.
സംഭവത്തിൽ പെരുമ്പാവൂർ പൊലീസിനെതിരെയും അന്വേഷണമുണ്ട്. ആലുവ പൊലീസിന്റെ പ്രത്യേക സ്ക്വാഡാണ് പ്രതിക്കുവേണ്ടി പെരുമ്പാവൂർ മേഖലയിൽ തിരച്ചിൽ നടത്തുന്നത്. റെയിൽവേയും ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കൂറ്റൻ മതിൽക്കെട്ടും മുഴുവൻസമയ കാവലുമുള്ള ജയിലിൽനിന്ന് പ്രതി രക്ഷപ്പെട്ടത് സംബന്ധിച്ച് കൃത്യമായി വിശദീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സബ്ജയിൽ അധികൃതർക്കും പൊലീസിനും സംഭവത്തിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.









0 comments