മായമല്ല മന്ത്രമല്ല, ജീവിതമാണ് ലഹരി

കൃഷ്‌ണനുണ്ണി മാജിക് അവതരിപ്പിക്കുന്നു
കൊച്ചി
ജാലവിദ്യയിലൂടെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സന്ദേശം. പത്ത് വയസ്സുമുതൽ മാജിക് പരിശീലിക്കുന്ന കൃഷ്‌ണനുണ്ണി എട്ട് വർഷമായി ഇൗ ശ്രമത്തിന് മുടക്കംവരുത്തിയിട്ടില്ല. മദ്യവും മയക്കുമരുന്നും മറ്റു ലഹരികളും ഉപയോഗിച്ചാലുണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് യുവതലമുറയെ മാജിക്കിലൂടെ ബോധവൽക്കരിക്കുകയാണ് ആലുവ സ്വദേശി കൃഷ്‌ണനുണ്ണി രഞ്‌ജിത്. നൂറുകണക്കിന് വേദികളിലും വിദ്യാലയങ്ങളിലും ലഹരിക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് മാജിക് അവതരിപ്പിച്ചിട്ടുണ്ട്.
കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ബികോം എൽഎൽബി വിദ്യാർഥിയായ കൃഷ്ണനുണ്ണി മാജിക്കിലൂടെ ലഭിക്കുന്ന വരുമാനം നിർധനരോഗികളുടെ ചികിത്സയ്‌ക്കായാണ് നൽകുന്നത്. കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്കായി സ്പർശനത്തിലൂടെ മാജിക് മനസ്സിലാക്കിക്കൊടുത്ത് കൃഷ്‌ണനുണ്ണി ശ്രദ്ധനേടിയിരുന്നു. മുപ്പത് സെക്കൻഡിൽ 13 മാജിക് അവതരിപ്പിച്ച് ഇന്ത്യ ബുക് ഓഫ് റെക്കോഡ്‌സിലും ഏഷ്യ ബുക് ഓഫ് റെക്കോഡ്‌സിലും ഇടംപിടിച്ചു.
കൃഷ്ണനുണ്ണി മാജിക്കിനൊപ്പം മെന്റലിസവും പരിശീലിക്കുന്നുണ്ട്. ആലുവ കീഴ്മാട് സ്വദേശികളായ രഞ്ജിത് കുമാറിന്റെയും വിനിത രഞ്ജിത്തിന്റെയും മകനാണ്. പ്ലസ്‌ടുവരെ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. ഇപ്പോൾ കുസാറ്റിൽ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ബികോം എൽഎൽബിക്ക് പഠിക്കുന്നു. നാലാം ക്ലാസ് മുതൽ മാജിക് പരിശീലിക്കുന്നുണ്ട്. റഷീദ് കുഞ്ചാട്ടുകരയാണ് മാജിക്കിലെ ഗുരു. തിരുവനന്തപുരം സ്വദേശി സന്ദീപാണ് മെന്റലിസം പരിശീലിപ്പിക്കുന്നത്.









0 comments