കഥ മാറി, ചെല്ലാനം കുതിക്കുകയാണ്

ചെല്ലാനം സ്വദേശികളായ അങ്കണവാടി വർക്കർമാർ ജാൻസി തങ്കച്ചനും എ എസ് പ്രേമയും

ശ്രീരാജ് ഓണക്കൂർ [email protected]
Published on Mar 08, 2026, 02:48 AM | 1 min read
കൊച്ചി
‘ചെല്ലാനത്തിന്റെ മുഖം മാറ്റിയ സർക്കാരാണിത്.’ ചെല്ലാനം സ്വദേശികളും സുഹൃത്തുക്കളുമായ പ്രേമയും ജാൻസിയും പറയുന്നു. ഇരുവരും അങ്കണവാടി വർക്കർമാരാണ്. മുമ്പ് അങ്കണവാടിയിൽ വെള്ളം കയറുമായിരുന്നു. കുട്ടികളെ എപ്പോഴും മാറ്റി ഇരുത്തേണ്ട അവസ്ഥ-.
ചെല്ലാനം മറവക്കാട് അഴിഞ്ഞാക്കൽ വീട്ടിൽ ജാൻസി തങ്കച്ചൻ പഴയകാലം ഓർത്തെടുത്തു. ഇന്ന് കഥമാറി. ടെട്രാപോഡ് സംരക്ഷണഭിത്തി വന്നപ്പോൾ തീരം സുരക്ഷിതമായി. അങ്കണവാടി ഇപ്പോൾ എസിയുമായി. ഇതിനെല്ലാം നന്ദി പറയാനുള്ളത് എൽഡിഎഫ് സർക്കാരിനോടാണ്. പാവപ്പെട്ട ജനങ്ങളുടെ കണ്ണീരൊപ്പുന്ന സർക്കാരാണിതെന്നും ജാൻസി. നിലവിൽ ഒന്നാംഘട്ടം ടെട്രാപോഡ് സ്ഥാപിച്ച സ്ഥലത്താണ് ജാൻസിയുടെ വീട്.
രണ്ടാംഘട്ടം ടെട്രാപോഡ് സ്ഥാപിക്കാൻപോകുന്ന പുത്തൻതോട് ചിറയ്ക്കൽ വീട്ടിലാണ് എ എസ് പ്രേമ താമസിക്കുന്നത്. ‘‘നമുക്ക് ബീച്ച് വേണം. ഒപ്പം തീരദേശത്തുള്ളവരുടെ ബുദ്ധിമുട്ടും അവസാനിക്കണം. ഇത് രണ്ടും സർക്കാർ സാധിച്ചുതന്നിരിക്കുകയാണ്.’’ പ്രേമ പറഞ്ഞു. പണ്ട് കടലാക്രമണം ഉണ്ടാകുമ്പോൾ കുട്ടികളെയുംകൂട്ടി ദുരിതശ്വാസക്യാമ്പുകളിലേയ്ക്ക് പോകണമായിരുന്നു. ഇന്ന് ചെല്ലാനം ടൂറിസ്റ്റ് കേന്ദ്രമായി മാറുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും പ്രേമ.
നവകേരളസദസ്സ് ഫോർട്ട് കൊച്ചിയിൽ എത്തിയപ്പോൾ ഇരുവരും ചേർന്ന് ചെല്ലാനത്തെ ടെട്രാപോഡ് വികസനത്തെക്കുറിച്ച് നാടകം അവതരിപ്പിച്ചിരുന്നു.










0 comments