ടെൽക്കിനെ പൊതുമേഖലയിൽ നിലനിർത്തിയ ഇടപെടൽ

അങ്കമാലി
വി എസ് അച്യുതാനന്ദനെ ടെൽക് ജീവനക്കാരും കുടുംബങ്ങളും ഒരിക്കലും മറക്കില്ല. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ അങ്കമാലി ടെൽക്കിനെ യുഡിഎഫ് സർക്കാർ വിറ്റുതുലയ്‌ക്കാൻ തീരുമാനിച്ചു. ഇതിനെതിരെ എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ സംയുക്ത സമരസമിതി നടത്തിയ സമരത്തെ സര്‍ക്കാര്‍ അവഗണിച്ച ഘട്ടത്തിലാണ് പ്രതിപക്ഷനേതാവായ വി എസ് നേരിട്ടിടപെട്ടത്. ആയിരത്തോളം ജീവനക്കാരെയും കുടുംബങ്ങളെയും വഴിയാധാരമാക്കുന്ന യുഡിഎഫ് നയത്തിനെതിരെ ശക്തമായിരുന്നു വി എസിന്റെ ഇടപെടലെന്ന് ടെൽക് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും ടെൽക് റിട്ട. എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ കെ കെ അംബുജാക്ഷൻ പറഞ്ഞു.
2004 ജൂലൈ 24ന് ടെൽക് ഗേറ്റിൽ ട്രേഡ് യൂണിയന്റെ -ബഹുജനസമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്ത വി എസ്, സമരനേതൃത്വം ഏറ്റെടുത്തതോടുകൂടിയാണ് സ്വകാര്യവൽക്കരണ നീക്കത്തിൽനിന്ന് സർക്കാർ പിൻമാറിയത്. തുടർന്ന്, അധികാരത്തിൽ വന്ന വി എസ് സർക്കാരാണ് ടെൽക്, -എൻടിപിസി സംയുക്ത സംരംഭത്തിന് രൂപംനൽകി സ്ഥാപനത്തെ പുരോഗതിയിലേക്ക് നയിച്ചത്. അതിനുശേഷം ജോലിയിൽ പ്രവേശിച്ചവരാണ് ഇന്നത്തെ ജീവനക്കാരിൽ 95 ശതമാനവുമെന്ന് കെ കെ അംബുജാക്ഷൻ പറഞ്ഞു.









0 comments