റെയില്‍ട്രാക്കില്‍ ആട്ടുകല്ല് ; അട്ടിമറിശ്രമമെന്ന് സംശയം

കൊച്ചി
പച്ചാളത്ത് റെയിൽട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തിയത് അട്ടിമറിശ്രമമെന്ന് സംശയം. ട്രെയിൻ അപകടപ്പെടുത്താൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തി എറണാകുളം നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളി പുലർച്ചെ നാലോടെയാണ് പച്ചാളത്ത് റെയില്‍ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തിയത്.
പുലര്‍ച്ചെ നാലോടെ ഇതുവഴിപോയ മൈസൂരു–കൊച്ചുവേളി എക്‌സ്‌പ്രസിലെ ലോക്കോ പൈലറ്റാണ് ട്രാക്കിന്റെ മധ്യത്തിൽ ആട്ടുകല്ല് കണ്ടത്. അധികം വലുപ്പമില്ലാത്തതിനാല്‍ ട്രെയിന്‍ അതിന് മുകളിലൂടെ കടന്നുപോയി. ലോക്കോ പൈലറ്റ് വിവരം റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചു. തുടർന്ന് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) വിവരം നോർത്ത് പൊലീസിന് കൈമാറുകയായിരുന്നു.
ആർപിഎഫിന്റെയും കേരള പൊലീസിന്റെയും ഡോഗ് സ്‌ക്വാഡുകൾ സ്ഥലം പരിശോധിച്ചു. ട്രാക്കിന്റെ വശങ്ങളിലാണ് ആട്ടുകല്ല് വച്ചിരുന്നതെങ്കില്‍ വലിയ അപകടത്തിന് സാധ്യതയുണ്ടായിരുന്നു.
ട്രാക്കിൽ നായയുടെ ജഡം ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.










0 comments