പ്രഹസനമായി കാട്ടാനയെ തുരത്താനുള്ള സ്പെഷ്യല്‍ ഡ്രൈവ്

കോതമംഗലം
ജനവാസമേഖലകളിലൂടെ രണ്ടാഴ്ചയിലധികമായി വിലസുന്ന പിടിയാനയെ കരിമ്പാനി വനത്തിലേക്ക് തുരത്തുകയെന്ന ലക്ഷ്യത്തോടെ വനംവകുപ്പ് സംഘടിപ്പിച്ച സ്പെഷ്യല്‍ ഡ്രൈവ് പ്രഹസനമായി. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിൽ കാട്ടാന ഭീഷണി ഉയർത്തിയിട്ടും 15 ദിവസം കഴിഞ്ഞിട്ടാണ് വനപാലകര്‍ രംഗത്തിറങ്ങിയത്. ആനയെ കണ്ടെത്താനുമായില്ല. അതേസമയം പിടിയാനയെ സമീപവനത്തിലേക്ക് തുരത്തിയതുകൊണ്ട് പ്രയോജനം ലഭിക്കില്ലെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും വാദം.
മുമ്പ് രണ്ടുതവണ പെരിയാര്‍ കടത്തി ഭൂതത്താന്‍കെട്ട് വനത്തിലേക്ക് ആനയെ തുരത്തിയിരുന്നു. മണിക്കൂറുകള്‍ക്കകം ആന ജനവാസമേഖലകളില്‍ തിരിച്ചെത്തി. ഇപ്പോഴത്തെ ശ്രമവും ഇതിന്റെ ആവർത്തനമാകും.
മയക്കുവെടിവച്ച് പിടികൂടിയശേഷം വിദൂരവനത്തിലേക്കോ, സംരക്ഷിത കേന്ദ്രത്തിലേക്കോ ആനയെ മാറ്റുകയാണ് പ്രശ്നപരിഹാരത്തിന് പോംവഴിയെന്നാണ് നാട്ടുകാർ പറയുന്നത്. ഈ നിര്‍ദേശം വനംവകുപ്പ് ഉന്നതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇത് അവഗണിച്ചിട്ടാണ് വനംവുകപ്പ് ആഴ്ചകൾ കഴിഞ്ഞ് സ്പെഷ്യല്‍ ഡ്രൈവുമായി നടത്തുന്നത്. നടപടി നീളുകയും ആനശല്യം തുടരുകയും ചെയ്താല്‍ വനംവകുപ്പിനെതിരെ സമരം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
കാഞ്ഞിരവേലിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
കവളങ്ങാട്
കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. നേര്യമംഗലം കാഞ്ഞിരവേലി ദേവിയാർ പുഴയ്ക്ക് തെക്ക് അഞ്ചോളം കാട്ടാനകളാണ് കൃഷി നശിപ്പിച്ചത്. കൈനാട്ട് തങ്കപ്പൻ, നടുക്കുടി ജോളി, താണിമൂട്ടിൽ വിജയൻ തുടങ്ങിയവരുടെ കൃഷികളാണ് നശിപ്പിച്ചത്. വാഴ, കമുക്, തെങ്ങ്, റബർ, കൊക്കോ എന്നിവയാണ് നശിപ്പിച്ചതിൽ ഏറെയും. പുഴയിൽ കെട്ടിയിട്ടിരുന്ന താണിമൂട്ടിൽ വിജയന്റെ വള്ളവും ആനകൾ കുത്തിപ്പൊളിച്ചു.










0 comments