സ്‌നേഹക്കൂട് സംഘം ഹിൽപാലസ് സന്ദർശിച്ചു

തൃപ്പൂണിത്തുറ
പൊലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റംമൂലം ഹിൽപാലസ് സന്ദർശിക്കാതെ മടങ്ങേണ്ടിവന്ന സ്നേഹക്കൂട് അഭയമന്ദിരത്തിലെ അച്ഛനമ്മമാർ സർക്കാരിന്റെ അതിഥികളായി തിരിച്ചെത്തി. വെള്ളി രാവിലെ 10 ഓടെ ഹിൽപാലസ് മ്യൂസിയത്തിൽ എത്തിയ ഇവർക്ക് മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മന്ത്രിക്കൊപ്പം മ്യൂസിയം നടന്നുകണ്ട സംഘം മനംനിറഞ്ഞ സന്തോഷത്തോടെ കാഴ്ചകൾ ആസ്വദിച്ചു. തുടർന്ന് മ്യൂസിയം ഹാളിൽ ഒരുക്കിയ ചടങ്ങിൽ അന്തേവാസികളായ തങ്കമ്മയ്ക്കും വർഗീസിനുമൊപ്പം മന്ത്രി കേക്ക് മുറിച്ച് മധുരം പങ്കിട്ടു.
സംഘാംഗങ്ങൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ഇവർക്കായി പാട്ടുപാടിയും ചിത്രമെടുത്തുമാണ് മന്ത്രി മടങ്ങിയത്. സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂടിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി അംഗം ജയ്ക് സി തോമസും ഇവർക്കൊപ്പമുണ്ടായിരുന്നു.
വയോജനങ്ങളെ ചേർത്തുപിടിക്കുന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും ഇനിയും ഇതുപോലുള്ള കൂടിക്കാഴ്ചകൾ ഒരുക്കുമെന്നും മന്ത്രി എല്ലാവർക്കും വാക്ക് നൽകി. ഒരു ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റംമൂലം വകുപ്പിലെ എല്ലാവരും അങ്ങനെയാണെന്ന് കരുതരുതെന്നും ഇത്തരം ഇടങ്ങളിൽ വയോജനങ്ങൾക്ക് പ്രത്യേക പരിഗണന വേണമെന്ന ആവശ്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.










0 comments