ഐക്യദാർ--ഢ്യവുമായി ‘അവൾക്കൊപ്പം’

എറണാകുളത്ത് ‘അവൾക്കൊപ്പം’ സാംസ്‌കാരികസംഗമത്തിൽ സുപ്രീംകോടതി സീനിയർ അഭിഭാഷകൻ മോഹൻ ഗോപാൽ മുഖ്യപ്രഭാഷണം നടത്തുന്നു
കൊച്ചി
സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും പ്രവർത്തകരും ചേർന്ന് ‘അവൾക്കൊപ്പം’ പേരിൽ നിയമ സെമിനാറും സാംസ്‌കാരിക സംഗമവും സംഘടിപ്പിച്ചു. ‘ഇന്ത്യന്‍ നിയമവ്യവസ്ഥ അവള്‍ക്കൊപ്പമോ' വിഷയത്തിൽ സുപ്രീംകോടതി സീനിയർ അഭിഭാഷകൻ മോഹൻ ഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
നിയമവ്യവസ്ഥ അവൾക്കൊപ്പം നിൽക്കണമെങ്കിൽ പുതിയൊരു സമൂഹം രൂപപ്പെടണമെന്ന് മോഹൻ ഗോപാൽ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ നിയമവ്യവസ്ഥ അവളുടെകൂടെ നിൽക്കുകയെന്നത് അസാധ്യമാണ്. വിദേശരാജ്യങ്ങളിലേതുപോലെ, ബലാത്സംഗക്കേസുകൾ കൈകാര്യം ചെയ്യേണ്ടത് സ്‌ത്രീകൾ അടങ്ങുന്ന ജൂറിയായിരിക്കണം. സ്‌ത്രീകളുടെ അന്തസ്സ് തകർക്കുന്ന വൈവാഹിക ബലാത്സംഗവും (മാരീറ്റൽ റേപ്പ്) ചർച്ച ചെയ്യപ്പെടണം.
എന്നാൽമാത്രമേ ബലാത്സംഗത്തിനെതിരായ നിയമങ്ങൾ പൂർണമായ രീതിയിൽ നടപ്പാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗക്കേസിലെ അതിജീവിതയെ സമൂഹം പലപ്പോഴും കുറ്റവാളിയെപ്പോലെ കാണുന്നുവെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ പറഞ്ഞു. പണമുള്ളവൻ രണ്ട് ഡസൻ അഭിഭാഷകരെവച്ച് അതിജീവിതയെ വീണ്ടും വെർബൽ റേപ്പ് ചെയ്യുന്ന പ്രാകൃതമായ പ്രക്രിയയാണ് കോടതിമുറികളിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എപ്‌സ്‌റ്റീൻ ഫയൽ കേസിൽ പല സർക്കാരുകളുടെയും പ്രതികരണം എന്താണെന്ന് നാം കണ്ടതാണെന്ന് സാഹിത്യകാരൻ എൻ എസ് മാധവൻ പറഞ്ഞു. എപ്‌സ്‌റ്റീനിന്റെ കത്തുകളിൽ പരമാർശിക്കപ്പെട്ട അമേരിക്കയിലെ പല പ്രമുഖർക്കെതിരെയും ഇതുവരെ നടപടിയെടുത്തിട്ടില്ല. എന്നാൽ, ഇംഗ്ലണ്ടിലും നോർവേയിലും നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സുനില്‍ പി ഇളയിടം, അഡ്വ. പി എം ആതിര, ഡോ. ആശ ആച്ചി ജോസഫ്, അഡ്വ. ആശ ഉണ്ണിത്താൻ, കെ കെ ഷാഹിന, സപ്‌ന പരമേശ്വരത്ത്, ആർ പാർവതി ദേവി, മേഴ്‌സി അലക്‌സാണ്ടർ, സോണിയ ജോർജ്, വി കെ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.










0 comments