സ്കൂൾ തുറക്കൽ: സുരക്ഷാ നിർദേശങ്ങളുമായി പൊലീസ്

സ്കൂൾ ബസുകളുടെ ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും സംഘടിപ്പിച്ച ക്ലാസ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്യുന്നു
ആലുവ
പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി പൊലീസ് ആലുവ സബ് ഡിവിഷനിലെ സ്കൂൾ ബസുകളുടെ ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും സംഘടിപ്പിച്ച ക്ലാസ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ബസുകളുടെ പെർമിറ്റും ഫിറ്റ്നസും അനുബന്ധ രേഖകളും കൃത്യമായി പരിശോധിക്കുമെന്ന് എസ്‌പി അറിയിച്ചു. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ക്രിമിനൽ കേസുകളില്‍ ഉൾപ്പെട്ടവരെ ബസ് ഓടിക്കാൻ അനുവദിക്കരുത്. വിദ്യാർഥികൾ മുഴുവനും കയറിയെന്നും ഇറങ്ങിയെന്നും ഉറപ്പാക്കിവേണം ബസ് മുന്നോട്ട് എടുക്കാൻ. അശ്രദ്ധമായും അമിതവേഗത്തിലും വിദ്യാർഥികളെ കയറ്റാതെയും പോകുന്ന സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകും. ഓട്ടോറിക്ഷ മുതലായ വാഹനങ്ങളിൽ വിദ്യാർഥികളെ കുത്തിനിറച്ച് കൊണ്ടുപോകരുത്.
സ്കൂൾ പരിസരത്ത് ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിൽ അറിയിക്കണം. സ്കൂൾ പ്രവർത്തനം സാധാരണഗതിയിൽ ആകുന്നതുവരെ തിരക്കുള്ള പ്രദേശങ്ങളിൽ പൊലീസ് സംവിധാനം ഏർപ്പെടുത്തും. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ ശ്രദ്ധചെലുത്തണം. കുട്ടികളിൽനിന്ന് പ്രതീക്ഷിക്കാത്ത സ്വഭാവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഗൗരവമായി എടുക്കണം. ക്ലാസിൽ വരാതിരിക്കുന്ന കുട്ടികളുടെ കാര്യത്തിലും ശ്രദ്ധവേണമെന്നും എസ്‌പി അറിയിച്ചു.
ആലുവ ഡിവൈഎസ്‌പി എൻ ബാബുക്കുട്ടൻ അധ്യക്ഷനായി. എഎംവിഐ സെബാസ്റ്റ്യൻ ജോസഫ്, ചെങ്ങമനാട് ഇൻസ്പെക്ടർ എൻ വി ഷൈജു, ആലുവ എസ്ഐ വന്ദന കൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിൽനിന്നായി 250 പേർ പങ്കെടുത്തു.











0 comments