സംസ്ഥാന സ്‌കൂൾ കലോത്സവം ; സ്വർണക്കപ്പിനെ വരവേറ്റ് എറണാകുളം

സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് എറണാകുളം സെന്റ് തെരേസാസ് എച്ച്എസ്എസിൽ നൽകിയ സ്വീകരണത്തിൽ സ്വർണക്കപ്പ് കാണാനവസരം ലഭിച്ച വിദ്യാർഥികളുടെ ആഹ്ലാദം
കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്‌ക്കുള്ള സ്വർണക്കപ്പിന് ജില്ലയിൽ ഉജ്വല വരവേൽപ്പ്. 64–--ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയായ തൃശൂരിലേക്കുള്ള 117.5 പവൻ കപ്പുമായുള്ള ഘോഷയാത്രയ്‌ക്കാണ് ജില്ലയിൽ സ്വീകരണം നൽകിയത്. പൊലീസ് സുരക്ഷയിൽ തുറന്നവാഹനത്തിലാണ് പ്രയാണം.
വിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടർ ഗിരീഷ് ചോലയിൽ, എറണാകുളം ഡിപിഇ സുബിൻപോൾ എന്നിവർ ഒപ്പമുണ്ടായി. തോപ്പുംപടി ഒൗവർ ലേഡീസ് കോൺവന്റ് ഗേൾസ് എച്ച്‌എസ്‌എസിൽ കെ ജെ മാക്‌സി എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മട്ടാഞ്ചേരി എഇഒ എന്‍ സുധ, ഡിവിഷൻ കൗൺസിലർ ജോസഫ് സുമിത്ത്, സിസ്റ്റർ മോളി ദേവസി, സിസ്റ്റർ ഫിലമെൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.
സെന്റ് തെരേസാസ് സിജിഎച്ച്‌എസ്‌എസിൽ ടി ജെ വിനോദ് എംഎൽഎയുടെ നേതൃത്വത്തിൽ വരവേറ്റു. സിസ്റ്റർ നീലിമ അധ്യക്ഷയായി. സെന്റ് തെരേസാസ് ലോക്കൽ മാനേജർ സിസ്റ്റർ ശിൽപ്പ തുടങ്ങിയവർ സംസാരിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവൻ എച്ച്‌എസ്‌എസിൽ അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി. ആലുവ നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, സ്‌കൂൾ പ്രിൻസിപ്പൽ ആർ ഗോപി എന്നിവർ സംസാരിച്ചു. കലോത്സവത്തിന് 14ന് തൃശൂരിൽ തുടക്കമാകും.










0 comments