പ്രവേശനോത്സവത്തിന് കോർപറേഷന്റെ സമ്മാനം
കുട്ടികളെ വരവേല്‍ക്കാന്‍ വെള്ളക്കെട്ട്, രോഗം, നായ

എറണാകുളം നഗരത്തിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന തെരുവുനായകൾ
കൊച്ചി
പുതിയ അധ്യയനവർഷം ആരംഭിക്കുന്പോൾ വിദ്യാർഥികൾക്ക് പ്രവേശനോത്സവ ‘സമ്മാനങ്ങളുമായി’ യുഡിഎഫ് നേതൃത്വത്തിലുള്ള കൊച്ചി കോർപറേഷൻ ഭരണസമിതി. മഴയൊന്ന് പെയ്താൽ വെള്ളക്കെട്ട്, രോഗങ്ങൾ, തെരുവുനായകൾ എന്നിവയാണ് കോർപറേഷൻ പരിധിയിൽ വിവിധയിടങ്ങളിലായി വിദ്യാർഥികളെ കാത്തിരിക്കുന്നത്.
മഴക്കാലപൂർവ ശുചീകരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും പാളിയതിന്റെ ഫലങ്ങളാണ് വെള്ളക്കെട്ടും രോഗങ്ങളും. മഴ തുടങ്ങുംമുന്പ് നടത്തേണ്ട ശുചീകരണ പ്രവർത്തനം നഗരത്തിൽ പൂർത്തിയായിട്ടില്ല. ഇപ്പോഴും കാനയും തോടുമെല്ലാം കോരിക്കൊണ്ടേയിരിക്കുകയാണ്. ഇതേക്കുറിച്ച് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ചോദ്യമുയർന്നപ്പോൾ ‘വെള്ളക്കെട്ട്’ സ്വാഭാവികം എന്നായിരുന്നു മേയർ വി കെ മിനിമോളുടെ മറുപടി. കഴിഞ്ഞ ദിവസം പെയ്‌ത മഴയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. വീടുകളിലും വെള്ളം കയറി.
പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി ഉൾപ്പെടെയുള്ള അസുഖങ്ങളുടെ വ്യാപനതോതും നഗരപരിധിയിൽ ഉയരുകയാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ കോർപറേഷൻ വരുത്തിയ ഗുരുതരവീഴ്‌ചയും ഇതിന് കാരണമാണ്. കൊതുക് നിർമാർജനപ്രവർത്തനങ്ങളും താളംതെറ്റി. കാനകൾ കൃത്യമായി കോരാതിരുന്നതിനാൽ ഒഴുക്ക് തടസ്സപ്പെടുകയും മഴ പെയ്യുന്പോൾ ഇവ നിറഞ്ഞ് കവിയുന്ന സ്ഥിതിയുമുണ്ട്. പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമാണ്.
തെരുവുനായശല്യം അതിരൂക്ഷമാണ്. കോർപറേഷൻ പ്രഖ്യാപിച്ച, നായകൾക്കുള്ള ഷെൽട്ടർ നിർമാണം എവിടെയും എത്തിയിട്ടില്ല. തെരുവുനായുടെ കടിയേൽക്കുന്നത് പതിവ് സംഭവമായി മാറി. സ്‌കൂൾ പരിസരങ്ങളിൽ ഉൾപ്പെടെ നായകൾ വിഹരിക്കുകയാണ്. കോർപറേഷൻ ഇനിയും ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കുട്ടികളെ ഇവ കടിച്ചുകീറും. മാലിന്യനിർമാർജന സംവിധാനത്തിലെ വീഴ്ചയും തെരുവുനായകളുടെ എണ്ണം കൂടാനിടയാക്കി.









0 comments