ഉൾവനത്തിൽ കുടുങ്ങിയ 12 ആദിവാസികളെ രക്ഷിച്ചു

ആദിവാസികൾ കാട്ടിലേക്കുപോയ വഴികളിൽ കടപുഴകി വീണ വൻമരങ്ങൾ അഗ്നി രക്ഷാസേന അംഗങ്ങൾ മുറിച്ചുനീക്കുന്നു
കോതമംഗലം
ഉൾവനത്തിൽ കുടുങ്ങിയ ആദിവാസികളെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും പെട്ട് കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത്, കത്തിപ്പാറ, ഉറിയംപെട്ടി, തേക്കല്ല്, വെട്ടിക്കല്ല്, മഞ്ചപ്പാറ എന്നീ ആറ് ആദിവാസി ഉന്നതികളിലെ 12 പേരാണ് 37 കിലോമീറ്റർ അകത്തെ ഉൾവനത്തിൽ കുടുങ്ങിയത്. ഇവർ കാട്ടിലേക്കുപോയ വഴികളിൽ മുപ്പതോളം വൻമരങ്ങൾ കടപുഴകിവീഴുകയായിരുന്നു. ഇവർ സഞ്ചരിച്ച രണ്ട് ജിപ്പുകൾക്കും ഊരുകളിലേക്ക് കടക്കാൻ പറ്റിയില്ല.
പകൽപോലും വന്യജീവികളുടെ സാന്നിധ്യമുള്ള വനത്തിൽ കുടുങ്ങിയതോടെ കോതമംഗലം അഗ്നി രക്ഷാനിലയത്തിൽനിന്ന് സ്റ്റേഷൻ ഓഫീസർ മുഹമ്മദ് അജ്മൽ ഷായുടെ നേതൃത്വത്തിലുള്ള സംഘം വെള്ളാരംകുത്തുമുതൽ 37 കിലോമീറ്റർ ദൂരത്തിൽ ഉദ്ദേശം മുപ്പതോളം മരങ്ങൾ മുറിച്ചുമാറ്റി വനത്തിൽ കുടുങ്ങിയവരെ അവരുടെ വീടുകളിൽ സുരക്ഷിതമായി എത്തിക്കുകയായിരുന്നു.
ചൊവ്വ രാവിലെ ഒന്പതിന് തുടങ്ങിയ രക്ഷാപ്രവർത്തനം അവസാനിച്ചത് രാത്രി 11നാണ്. സീനിയർ ഫയർ ഓഫീസർ സിദ്ദിഖ് ഇസ്മയിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ പി ഷമീർ, പി കെ ശ്രീജിത്, ഒ ജി രാകേഷ്-കുമാർ, കെ കെ രജീഷ്, ഹോംഗാർഡ് പി ബിനു എന്നിവരും വനംവകുപ്പിലെ ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.










0 comments