അതിക്രമം പൊലീസിന്റെ മൂക്കിന് താഴെ
നഗരമധ്യത്തിലെ വീട്ടിൽ കത്തികാട്ടി സ്‌ത്രീകളെ വിവസ്‌ത്രരാക്കി കവർച്ച

എഐ ചിത്രം
കൊച്ചി
നഗരമധ്യത്തിലെ വീട്ടിൽ മൂന്ന് സ്‌ത്രീകളെ വിവസ്‌ത്രരാക്കി കവർച്ച. പാലാരിവട്ടം സംസ്‌കാര ജങ്‌ഷനുസമീപത്തെ വാടകവീട്ടിലാണ് നാടിനെ നടുക്കിയ സംഭവം. അഞ്ചുപേരടങ്ങുന്ന സംഘമാണ് അതിഥിത്തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചുകയറി പണവും മൊബൈൽഫോണുകളും സ്വർണാഭരണങ്ങളും കവർന്നത്.
വ്യാഴം പുലർച്ചെയായിരുന്നു കവർച്ച. പശ്ചിമബംഗാൾ, അസം സ്വദേശികളായ മൂന്ന് സ്‌ത്രീകൾ ഉൾപ്പെടെ ഏഴ് അതിഥിത്തൊഴിലാളികളാണ് വാടകവീട്ടിൽ കഴിഞ്ഞിരുന്നത്. മാരകായുധങ്ങളുമായി പ്രതികൾ അതിക്രമിച്ചുകടക്കുകയായിരുന്നു. അകത്തുനിന്ന് വാതിൽ പൂട്ടിയശേഷം കത്തികാണിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ദേഹോപദ്രവും ഏൽപ്പിച്ചു. തൊഴിലാളികളുടെ കൈവശമുണ്ടായിരുന്ന 1,20,000 രൂപ, 3,05,000 വിലയുള്ള പത്ത് മൊബെൽ ഫോണുകൾ, തിരിച്ചറിയൽ കാർഡ്, എടിഎം കാർഡ് എന്നിവ കവർന്നു. അതിഥിത്തൊഴിലാളികളിൽ ഒരാളെ ഭീഷണിപ്പെടുത്തി പാസ്‌വേർഡ് കൈവശപ്പെടുത്തി യുപിഐ ട്രാൻസാക്‌ഷനിലൂടെ 12,000 രൂപയും പ്രതികളുടെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. തുടർന്നാണ് സ്‌ത്രീത്തൊഴിലാളികളായ മൂന്നുപേരുടെ വസ്‌ത്രം ബലമായി അഴിച്ച് വിവസ്‌ത്രരാക്കിയത്.
1,20,000 രൂപയുടെ സ്വർണമാല, 60,000 രൂപയുടെ ഒരുജോടി സ്വർണക്കമ്മലും കവർന്നു. പശ്ചിമബംഗാൾ സ്വദേശികളായ അർമാൻ അലി (23), രാജ ബാബു (26), ഇന്ദേജർ (25), അസം സ്വദേശി ഫിസ്‌ദുൾ ഹഖ് എന്നിവരാണ് മൂന്ന് സ്‌ത്രീകൾക്കുപുറമെ കവർച്ചക്കിരയായവർ. 6,05,000 രൂപ മൂല്യംവരുന്ന പണവും ആഭരണങ്ങളും മൊബൈലുകളുമാണ് കവർച്ചയിൽ നഷ്ടമായത്. ഫിസ്ദുൾ ഹഖിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. നഗരത്തിൽ ഹോട്ടൽ മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്‌ത് ഉപജീവനമാർഗം കണ്ടെത്തുന്നവരാണ് കവർച്ചക്കിരയായവർ.
അന്വേഷണം ആരംഭിച്ചതായും പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. കവർച്ചസംഘത്തിലുള്ള രണ്ടുപേർ ഒഴികെയുള്ളവർ മലയാളികളാണെന്നാണ് സൂചന. രണ്ടുപേരിൽ ഒരാൾക്ക് അതിഥിത്തൊഴിലാളികളെ പരിചയമുള്ളതായും കണ്ടെത്തി. അരഞ്ഞാണവും മറ്റും ധരിച്ചിരുന്നോയെന്നറിയാനാണ് സ്‌ത്രീകളുടെ വസ്‌ത്രം അഴിപ്പിച്ചതെന്നും ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ നഗരത്തിൽ ഗുണ്ടകളുടെയും ക്രിമിനലുകളുടെയും അഴിഞ്ഞാട്ടമാണ്. ആക്രമണവും കവർച്ചയുമെല്ലാം പൊലീസിന്റെ മൂക്കിൻതുന്പിലാണ് നടക്കുന്നത്. എന്നിട്ടും കർക്കശ നടപടി സ്വീകരിക്കാൻ സർക്കാരും പൊലീസും തയ്യാറാകുന്നില്ല.









0 comments