നെടുമ്പാശേരി-കുമരകം ഹൈവേ
മുളക്കുളം–പിറവം– പെരുവംമൂഴി റോഡ് നവീകരണം പുനരാരംഭിച്ചു

പിറവം
സംസ്ഥാന സർക്കാർ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന കുമരകം–നെടുമ്പാശേരി ഹൈവേയുടെ ഭാഗമായ മുളക്കുളം–പിറവം– പെരുവംമൂഴി റോഡ് നവീകരണം പുനരാരംഭിച്ചു.
ആദ്യഘട്ടത്തിൽ പാലങ്ങളുടെയും കലുങ്കുകളുടെയും പണി പൂർത്തിയാക്കും. സമാന്തരപാത നിർമിച്ചശേഷം പടവെട്ടിപ്പാലം പൊളിക്കും. രണ്ടരമാസത്തിനുള്ളിൽ പെരുവ–പിറവം–പെരുവംമൂഴി റോഡിലെ എല്ലാ പാലങ്ങളുടെയും കലുങ്കുകളുടെയും നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം. 2021 ലാണ് റോഡ് പദ്ധതി ആരംഭിച്ചത്. 21.40 കിലോമീറ്റർ റോഡിന്റെ പണികളിൽ താമസം നേരിട്ടതിന്റെ പ്രധാനകാരണം എംഎൽഎയുടെ കെടുകാര്യസ്ഥതയായിരുന്നു.
പരാതികളെത്തുടർന്ന് മുൻ കരാറുകാരനെ ഒഴിവാക്കി പദ്ധതി റീ ടെൻഡർ ചെയ്തു. പാതിവഴിയിൽ മുടങ്ങിയ റോഡിൽ അപകടങ്ങൾ പതിവായി. സിപിഐ എം ഏരിയ കമ്മിറ്റി ഇടപെട്ടാണ് പദ്ധതി പുനരുജ്ജീവിപ്പിച്ചത്. പുതുക്കിയ എസ്റ്റിമേറ്റിന് സർക്കാർ അംഗീകരം നൽകി. എന്നാൽ, തുടർനടപടികൾ ഏകോപിപ്പിക്കാൻ എംഎൽഎക്കായില്ല. സിപിഐ എമ്മും പിറവം നഗരസഭ മുൻ ഭരണസമിതിയും നിരന്തരം ഇടപെട്ട് നടപടികൾ വേഗത്തിലാക്കി. 105 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ആദ്യം ഉണ്ടായിരുന്നത്. അധിക നിർമാണത്തിനായി 37.59 കോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്.
2021 ൽ പത്തു മീറ്റർ വീതിയിൽ റോഡ് നിർമിക്കാനാണ് സർവകക്ഷിയോഗത്തിലും ഉദ്യോഗസ്ഥയോഗങ്ങളിലും ധാരണയായത്. റോഡ് കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങൾ സ്ഥലം വിട്ടുനൽകി പദ്ധതിക്കൊപ്പം നിന്നു. യുഡിഎഫ് നേതാക്കളും എംഎൽഎയും ഇടപെട്ട് വിവിധ ഭാഗങ്ങളിൽ വീതി കുറച്ചു. 2021 ലെ തീരുമാനപ്രകാരം റോഡിന് എല്ലായിടത്തും 10 മീറ്റർ വീതി വേണമെന്നാണ് സിപിഐ എം ആവശ്യപ്പെട്ടത്.










0 comments