നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
-‘ഇതാണോ നിങ്ങളുടെ വസ്‌ത്രമെന്ന്’ പൊലീസ്

വിദ്യാർഥിനികളെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം
കൊച്ചി
കൊച്ചി നഗരമധ്യത്തിൽ ക്രൂരമായ ആക്രമണത്തിന് ഇരകളായ വിദ്യാർഥിനികൾക്ക് പൊലീസിൽനിന്നുമുണ്ടായത് മോശം സമീപനമെന്ന് സുഹൃത്തുക്കൾ. മൊഴിയെടുക്കാൻ എത്തിയപ്പോൾ ‘എന്തിനാണ് പുലർച്ചെ 4.30ന് പുറത്തിറങ്ങിയതെന്നും ഇതാണോ നിങ്ങളുടെ വസ്‌ത്രമെന്നും’ ചോദ്യമുണ്ടായെന്ന് സുഹൃത്ത് അഭിനവ് ആർ ഗണേഷ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് മോശമായി പെരുമാറിയെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും ഡിസിപി ഷഹൻ ഷാ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന്റെ ആഘാതത്തിൽനിന്ന് വിദ്യാർഥിനികൾ ഇനിയും മുക്തരായിട്ടില്ല.
സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പത്തംഗ അക്രമിസംഘത്തിലുള്ളവർ വിദ്യാർഥിനിയുടെ മുടിക്ക് കുത്തിപ്പിടിക്കുന്നതും വീഴ്‌ത്തുന്നതും വീണുകിടക്കുന്പോൾ നിരവധിതവണ ചവിട്ടുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. പ്രതികൾ ഓടിരക്ഷപ്പെടുന്നതും കാണാം. ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെടുകയാണെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ജില്ലയിൽ തുടർച്ചയായുണ്ടാകുന്നത്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് കലൂരിലെ ആക്രമണം. കഴിഞ്ഞദിവസങ്ങളിൽ രണ്ട് കൊലപാതകങ്ങളാണ് നഗരപരിധിയിൽ മാത്രമുണ്ടായത്. കുന്പളങ്ങി ഇല്ലിക്കൽ മാർക്കറ്റിൽ തമിഴ്‌നാട് സ്വദേശിയും പള്ളുരുത്തി വെളിക്കുസമീപം പുല്ലാർദേശം സ്വദേശിയും കൊല്ലപ്പെട്ടു. ഇതിനുപുറമെ ആക്രമണവും കവർച്ചകളും ലഹരികടത്തും തുടർക്കഥയാകുകയാണ്.








0 comments