ഉല്ലാസകേന്ദ്രമായി ഇടപ്പള്ളിച്ചിറ

പിറവം
പിറവം നഗരസഭ നവീകരിച്ച ഇടപ്പള്ളിച്ചിറ കുളം 22ന് വൈകിട്ട് 5.30ന് നാടിനു സമർപ്പിക്കും. 55 ലക്ഷം രൂപ ചെലവിൽ കുളം നവീകരണം, കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. നഗരസഭയിലെ 14–--ാം ഡിവിഷനിലെ ഇടപ്പള്ളിച്ചിറകുളം നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 25 സെന്റോളമുള്ള കുളം കനത്ത വേനലിലും വറ്റാറില്ല. നേരത്തേ വേനൽ കടുക്കുമ്പോൾ കുളത്തിനുള്ളിൽ കുഴിച്ചാണ് നാട്ടുകാർ വെള്ളം ശേഖരിച്ചിരുന്നത്. ജല അതോറിറ്റി കണക്‌ഷനുകൾ വ്യാപകമാകുകയും കനാലിലൂടെ വെള്ളം ലഭിക്കുകയും ചെയ്തതോടെ കുളം ഉപയോഗിക്കാതായി. ഇതോടെ ചെളിയും പായലുംനിറഞ്ഞ് കുളം ഉപയോഗശൂന്യമായി. മുളക്കുളം പഞ്ചായത്തിലേക്ക് വെള്ളമെത്തുന്ന പാലച്ചുവട് വലിയതോട് ഉത്ഭവിക്കുന്നത് കുളത്തിന്റെ സമീപത്തുനിന്നാണ്. നിലവിൽ കുളത്തിന്റെ വശങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ചു.
കൈവരികളുടെ നിർമാണവും നടപ്പാതകൾ ടൈലുകൾവിരിക്കലും പൂർത്തിയായി. ഇതിനോടുചേർന്നുള്ള സ്ഥലത്ത് പാർക്ക്, ഓപ്പൺ ജിം എന്നിവയൊരുക്കി അലങ്കാര ലൈറ്റുകളും സ്ഥാപിച്ചു. വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്നതിനും ഉല്ലസിക്കുന്നതിനുമുള്ള സൗകര്യങ്ങളായതായി നഗരസഭാ അധ്യക്ഷ ജൂലി സാബു, ഉപാധ്യക്ഷൻ കെ പി സലിം, ഡിവിഷൻ കൗൺസിലർ ഡോ. അജേഷ് മനോഹർ എന്നിവർ പറഞ്ഞു.










0 comments