കേരളത്തിന്റെ ആദ്യ മൊബൈൽ ഫോൺ കോളിന് മുപ്പത് വയസ്

കേരളത്തിന്റെ ആശയവിനിമയ ചരിത്രത്തിൽ നാഴികക്കല്ലായ മൊബൈൽ ഫോൺ കോളിന് ഇന്ന് 30 വയസ്സ് തികയുന്നു. 1996 സെപ്റ്റംബർ 17-നാണ് കേരളത്തിൽ ആദ്യത്തെ മൊബൈൽ ഫോൺ കോൾ പിറന്നത്. കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സർവീസായ 'എസ്കോട്ടെലിന്റെ' ഉദ്ഘാടന ദിവസമായിരുന്നു ഈ ചരിത്രമുഹൂർത്തം. കൊച്ചിയിലെ ഹോട്ടൽ അവന്യു റീജന്റിലിരുന്ന് പ്രശസ്ത സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയാണ് അന്നത്തെ ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ ആർ ടാൻഡനെ വിളിച്ച് സംസാരിച്ചത്.
എഴുത്തുകാരി കമല സുരയ്യയും ആ ചരിത്ര നിമിഷത്തിൽ തകഴിക്കൊപ്പമുണ്ടായിരുന്നു. കമല സുരയ്യയാണ് ഔദ്യോഗികമായി എസ്കോടെല്ലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിലെ ആശയവിനിമ ചരിത്രത്തിന്റെ പുതിയ ജാലകം കൂടിയായിരുന്നു ആ ഫോൺകോൾ. പിന്നീട് നമ്മുടെയെല്ലാം ജീവിതത്തിലെ അവിഭാജ്യ ഘടകമായി മൊബൈൽ ഫോണുകൾ മാറി.
1995 ജൂലൈ 31നാണ് ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ കോൾ ചെയ്തത്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി സുഖ്‌റാമിനെ വിളിച്ചതായിരുന്നു ഇന്ത്യയിലെ ആദ്യ ഫോൺ കോൾ. അന്ന് വരെ ലാൻഡ് ഫോണുകൾ മാത്രം ഉപയോഗിച്ചിരിക്കുന്നവർക്ക് എവിടെ വേണമെങ്കിലും എടുത്തുകൊണ്ട് നടക്കാവുന്ന മൊബൈൽ ഫോണുകൾ കൗതുകമായിരുന്നു. ഇന്നത്തെ മൊബൈൽ സെറ്റുകളെ അപേക്ഷിച്ച് അന്നത്തേതിന് താരതമ്യേന വലുപ്പം വളരെ കൂടുതയായിരുന്നു. വിലയും അധികം.
സെപ്തംബറിൽ മൊബൈൽ സേവനങ്ങളുടെ ഉദ്ഘാടനം നടന്നെങ്കിലും ഒക്ടോബര്‍ മാസത്തിലാണ് എസ്കോട്ടെൽ കേരളത്തിൽ സേവനം ആരംഭിച്ചത്. 1996ല്‍ തന്നെ ബിപിഎല്‍ മൊബൈലും കേരളത്തിലെത്തി. 2002ലാണ് ബിഎസ്എന്‍എല്‍ കേരളത്തില്‍ സേവനം ആരംഭിക്കുന്നത്. 2003 ഓടെ ഇന്‍കമിംഗ് രാജ്യവ്യാപകമായി സൗജന്യമാക്കുകയും. വിലകുറഞ്ഞ ഫോണുകളും രംഗത്ത് എത്തിയതോടെ പിന്നീട് കേരളത്തില്‍ മൊബൈല്‍ വിപ്ലവം തന്നെയാണ് സംഭവിച്ചത്.
എസ്കോടെൽ
മുപ്പത് വഷങ്ങൾക്ക് മുമ്പാണ് എസ്കോടെൽ കരളത്തിലേക്ക് മൊബൈൽ സേവനങ്ങളുമായി എത്തുന്നത്. എസ്കോർട്ട്സ് ഗ്രൂപ്പും ഹോങ്കോങ്ങിലെ ഫസ്റ്റ് പസഫിക് കമ്പനിയും സംയുക്ത പ്രവർത്തിപ്പിച്ചിരുന്ന സംരംഭമായിരുന്നു എസ്കോട്ടെൽ മൊബൈൽ കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. ഇന്ത്യയിലെ ആദ്യകാല സെല്ലുലാർ സേവന ദാതാക്കളായിരുന്ന എസ്കോട്ടെൽ 2004 വരെയാണ് കേരളത്തിൽ പ്രവർത്തിച്ചത്. പിന്നീട് ഐഡിയ സെല്ലുലാർ കമ്പനി ഏറ്റെടുത്തു.









0 comments