പെരിയാറിൽ അനധികൃത മണലൂറ്റ് സജീവം

അനധികൃത മണലുമായി പിടിച്ചെടുത്ത വള്ളങ്ങൾ മാഞ്ഞാലിക്കടവിൽ കെട്ടിയിട്ടിരിക്കുന്നു
കരുമാല്ലൂർ
കരുമാല്ലൂർ പഞ്ചായത്തിലെ പെരിയാറിന്റെ കൈവഴികളിൽ മണലൂറ്റ് സജീവം. ഞായർ പുലർച്ചെ പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം ആലുവ വെസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിൽ മോട്ടോർ ഘടിപ്പിച്ച മൂന്ന് വലിയവള്ളങ്ങൾ പിടിച്ചെടുത്തു.
കഴിഞ്ഞ കുറച്ചുദിവസമായി അനധികൃത മണലൂറ്റ് വീണ്ടും മേഖലയിൽ സജീവമായിട്ടുണ്ട്. ഞായർ പുലർച്ചെ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസെത്തുമ്പോൾ മൂന്ന് വള്ളങ്ങളിലും മണൽ നിറച്ചിട്ടുണ്ടായിരുന്നു. പൊലീസിനെ കണ്ടതോടെ തൊഴിലാളികൾ പുഴയിലൂടെ നീന്തി രക്ഷപ്പെട്ടു. ആറുലക്ഷം രൂപ വിലവരുന്ന മൂന്ന് വള്ളങ്ങളും മാഞ്ഞാലി പാലത്തിന് സമീപമെത്തിച്ചു. ഇതിലെ മോട്ടോർ ഉൾപ്പടെയുള്ളവ പൊലീസ് കൊണ്ടുപോയി. വള്ളങ്ങളിലുണ്ടായിരുന്ന മണൽ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ നീക്കംചെയ്തു.
മണലൂറ്റ് വർധിച്ച സാഹചര്യത്തിൽ പൊലീസ് പട്രോളിങ് കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്.










0 comments