എൻഎച്ച് 66 ; കോട്ടപ്പുറത്ത് രണ്ടു പാലങ്ങളുടെയും നിർമാണം അവസാനഘട്ടത്തിലേക്ക്

പറവൂർ
ദേശീയപാത 66 മൂത്തകുന്നം-–ഇടപ്പള്ളി റീച്ചിൽ എറണാകുളം, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കോട്ടപ്പുറം രണ്ടു പാലങ്ങളുടെയും നിർമാണം അവസാനഘട്ടത്തിൽ. രണ്ടു പാലങ്ങളുടെയും നിർമാണം 70 ശതമാനം പൂർത്തിയായി. തൂണുകൾക്കു മുകളിൽ സ്റ്റീൽ ഗർഡറുകൾ അത്യാധുനിക സാങ്കേതികവിദ്യയിൽ സ്ഥാപിച്ചാണ് പാലം നിർമിക്കുന്നത്.
മൂത്തകുന്നത്തുനിന്ന് വിപി തുരുത്തിലേക്കും അവിടെനിന്ന് കോട്ടപ്പുറത്തേക്കുമാണ് മൂന്നുവരി ഗതാഗതമുള്ള പാലം പണിയുന്നത്. പാലത്തിന്റെ പുഴയിലെ തൂണുകൾ രണ്ടരവർഷംമുന്പ് പണിതീർത്തിരുന്നു. മൂത്തകുന്നം പാലത്തിന്റെ മുകളിൽ സ്റ്റീൽ ഗർഡറുകൾ സ്ഥാപിച്ച് അതിനുമുകളിൽ കോൺക്രീറ്റിങ് അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്.
തീരദേശത്തെ ഉപ്പിനെയും ഉപ്പുകാറ്റിനെയും പ്രതിരോധിക്കാൻ ഗർഡറുകളിൽ ആന്റി ട്രോസി പ്രൈമർ പൂശി. ഗർഡറുകൾക്കുമുകളിൽ മെറ്റൽ ഡക്ക് ഷീറ്റുകൾ സ്ഥാപിച്ച് അതിനുമുകളിൽ സ്റ്റീൽ റോഡുകളും കമ്പികളും പാകിയശേഷമാണ് സ്റ്റീൽ റോഡുകൾ അടുത്തടുത്ത് സ്ഥാപിച്ച് അതിനുമുകളിൽ കമ്പി കെട്ടി കോൺക്രീറ്റിങ് നടത്തിവരുന്നത്.
ദേശീയപാത ആയതിനാൽ ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐആർസി) മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് നിർമിതി. കൂറ്റൻ ടാങ്കറുകൾ, ട്രക്കുകൾ, രാജ്യസുരക്ഷയ്ക്ക് ഉപയോഗിക്കുന്ന മിസൈൽ ലോഞ്ചറുകൾ എന്നിവ കടന്നുപോകത്തക്കവിധമുള്ള ബലം പാലത്തിനുണ്ടാകും. വിപി തുരുത്തിൽനിന്ന് കോട്ടപ്പുറത്തേക്കുള്ള പാലം ആർച്ച് മാതൃകയിലാണ് നിർമിക്കുന്നത്. ഇതിന് മൂത്തകുന്നം പാലത്തേക്കാൾ ഉയരക്കൂടുതലുണ്ട്.
ദേശീയ ജലപാത- മൂന്ന് കടന്നുപോകുന്നതിനാലാണ് ഈ പാലം ഉയരത്തിൽ പണിതീർക്കുന്നത്. കഴിഞ്ഞദിവസം ഗർഡറുകൾ ഇരുകരകളെയും ബന്ധിപ്പിച്ചുകഴിഞ്ഞു. കോൺക്രീറ്റിങ്ങും ടാറിങ്ങും പൂർത്തിയായാലും വിപി തുരുത്തിലും കോട്ടപ്പുറം, മൂത്തകുന്നം ഭാഗങ്ങളിലും ഉയരത്തിൽ അപ്രോച്ച് റോഡും പണിതീർത്താലേ ഗതാഗതം സാധ്യമാകൂ എന്നതിനാൽ ധ്രുതഗതിയിലാണ് നിർമാണം മുന്നേറുന്നത്.










0 comments