മൂത്തകുന്നം വിപി തുരുത്ത് പാലം ; തൂണുകൾ താഴ്ന്ന പ്രശ്‌നം: പരിഹാരം നീളുന്നു

പറവൂർ
ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി പണിയുന്ന മൂത്തകുന്നം -വിപി തുരുത്ത് പാലത്തിന്റെ രണ്ട് തൂണുകൾ താഴ്‌ന്നുപോയ പ്രശ്‌നം പരിഹരിക്കാനായില്ല. പരിശോധന നടക്കുന്നുണ്ടെന്ന് മാത്രമാണ് കരാർ കമ്പനി അധികൃതർ വിശദീകരണം.
ഒരു മാസംമുമ്പാണ് തൂണുകൾ താഴ്‌ന്നത്. വിദഗ്‌ധസംഘം രണ്ടുവട്ടം എത്തിയെങ്കിലും ഏതുവിധത്തിൽ പരിഹരിക്കണമെന്ന തീരുമാനം വൈകുകയാണ്. തൃശൂർ–എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലത്തിന്റെ ഏഴാംപില്ലറിനെ താങ്ങിനിർത്തുന്ന രണ്ട് തൂണുകളാണ് 500 മീറ്ററോളം താഴേക്ക് ഇരുന്നുപോയത്. തൂണുകൾ താഴ്ന്നഭാഗത്ത് നാല് പുതിയ തൂണുകൾകൂടി നിർമിച്ച് പാലം ബലപ്പെടുത്തലാണ് പരിഗണനയിലുള്ളത്. ഈ പാലത്തിനുസമീപത്തെ കോട്ടപ്പുറം -വിപി തുരുത്ത് പാലത്തിൽ കോൺക്രീറ്റിങ് ഉടൻ ആരംഭിക്കും. ഈ രണ്ട് പാലങ്ങളും തൂണുകളിൽ സ്‌റ്റീൽ ഗർഡറുകൾ സ്‌ഥാപിച്ച് അതിൽ കോൺക്രീറ്റിങ് നടത്തുന്ന തരത്തിലാണ് നിർമിക്കുന്നത്.
ഉയരപ്പാതയ്‌ക്ക് സാധ്യത
ഇടപ്പള്ളി–മൂത്തകുന്നം റീച്ചിൽ എട്ടിടത്ത് ഉയരപ്പാത നിർമിക്കുന്നത് ദേശീയപാത അധികൃതർ പരിഗണിക്കുന്നു. കല്ലുവച്ച് അടച്ചുകെട്ടി പാത പണിയുന്നതിനു പകരമാണ് ഉയരപ്പാത ആലോചിക്കുന്നത്. അടച്ചുകെട്ടി പണിയുമ്പോൾ ഇടപ്പള്ളി മൂത്തകുന്നം റീച്ചിലെ 24 കിലോമീറ്ററിൽ പലഭാഗത്തും റോഡ് പ്രദേശത്തെ രണ്ടായി വിഭജിക്കുന്നുണ്ട്. റോഡ് തൂണുകളിൽ നിൽക്കുന്നതരത്തിൽ പാത നിർമിക്കുന്നത് വിഭജനം മൂലമുണ്ടാകുന്ന പ്രതിസന്ധി കുറയ്ക്കും. റോഡ് ഉയരത്തിൽ നിർമിച്ച പലഭാഗത്തും പാർശ്വഭിത്തിയിൽ വിള്ളലുണ്ടായിരുന്നു. ഇത് അധികൃതർ പരിശോധിച്ചശേഷമാണ് ഉയരപ്പാത പണിയുന്ന കാര്യം പരിഗണിച്ചത്. നിർമാണം പുരോഗമിക്കുന്ന വള്ളുവള്ളി, വഴിക്കുളങ്ങര എന്നിവിടങ്ങളിൽ പൊളിച്ചുപണിയേണ്ടിവരും.










0 comments