മൂവാറ്റുപുഴയാറിൽ യുവതിയുടെയും പിഞ്ചുകുഞ്ഞിന്റെയും മൃതദേഹം

പിറവം മുളക്കുളത്ത് പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് പൊലീസ് പരിശോധിക്കുന്നു
പിറവം
മൂവാറ്റുപുഴയാറിൽ പിറവം മുളക്കുളം ഭാഗത്ത് യുവതിയുടെയും രണ്ട് വയസ്സുള്ള ആൺകുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. ഒഴുകുന്നനിലയിൽ മുളക്കുളം കളമ്പൂർ പാലത്തിന് മുകൾവശം കടവിനോടുചേർന്ന് 35 വയസ്സ് തോന്നിക്കുന്ന യുവതിയുടെയും മുളക്കുളം ആറാട്ട് കടവിനടുത്തുനിന്ന് കുഞ്ഞിന്റെയും മൃതദേഹമാണ് കണ്ടത്. വെള്ളി വൈകിട്ട് 4.30 ടെയാണ് സംഭവം. പിറവം, കോട്ടയം വെള്ളൂർ സ്റ്റേഷനുകളിലെ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പിറവം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
ഒഴുകിയെത്തിയ കുട്ടിയുടെ മൃതദേഹമാണ് നാട്ടുകാരുടെ ശ്രദ്ധയിൽ ആദ്യംപെട്ടത്. പാവയാണെന്നു കരുതിയെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. വീണ്ടും നടത്തിയ തിരച്ചിലിൽ യുവതിയുടെ മൃതദേഹവും കണ്ടെത്തി. വെള്ളയിൽ ഇളംപച്ച ഡിസൈനുള്ള ചുരിദാറാണ് യുവതി ധരിച്ചിരിക്കുന്നത്. ആഭരണങ്ങൾ ധരിക്കാത്തയാളാണെന്ന നിഗമനമാണ് പൊലീസിന്. ഇളംപച്ച ബനിയൻ നിക്കറും വെള്ളയിൽ വരയുള്ള ഇളംപച്ച ഓവർകോട്ടോടുകൂടിയ ബനിയനുമാണ് കുട്ടിയുടെ വേഷം.
പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുട്ടിയെയും അമ്മയെയും കാണാതായ കേസുകളൊന്നും വെള്ളി രാത്രിവരെ ഒരു സ്റ്റേഷനിലും റിപ്പോർട്ട് ചെയ്തിട്ടില്ല.










0 comments