കൈക്കൂലിക്കേസ്
വനംവകുപ്പ് മുൻ ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും

മൂവാറ്റുപുഴ
കൈക്കൂലിക്കേസിൽ ഫോറസ്റ്റ് റേഞ്ച് മുൻ ഓഫീസർക്കും മുൻ സെക്ഷൻ ക്ലർക്കിനും തടവും പിഴയും വിധിച്ചു. വനംവകുപ്പ് കരാർ ബില്ലുകളിൽ കൃത്രിമം കാണിച്ച് പണം തട്ടിയെടുത്ത കേസിലാണ് വിധി. കോടനാട് വനം റേഞ്ച് മുൻ ഓഫീസറായിരുന്ന കൊല്ലം പോളയത്തോട് സ്വദേശി എം കമാലുദ്ദീൻ, മലയാറ്റൂർ വനം ഡിവിഷൻ ഓഫീസിലെ മുൻ സെക്ഷൻ ക്ലർക്ക് എറണാകുളം ഇളമ്പകപ്പിള്ളി സ്വദേശി എം പി വിജയകുമാർ എന്നിവരെയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി എട്ടുവർഷം കഠിനതടവിനും 40,000 രൂപ പിഴയൊടുക്കുന്നതിനുമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ജി രാജൻ ശിക്ഷിച്ചത്.
2003, 2005 കാലയളവിൽ കോടനാട് ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വനപരിപാലന പ്രവൃത്തികൾ നടത്തിയതിന് പാണിയേലി സ്വദേശിക്ക് ലഭിക്കേണ്ട 24,012 രൂപയുടെ ബില്ലിൽ പ്രതികൾ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഔദ്യോഗിക രേഖകളിലും ബില്ലുകളിലും കൃത്രിമം നടത്തി തുക പാസാക്കിയെടുത്തെന്നാണ് പാണിയേലി സ്വദേശിയുടെ പരാതി. കേസിലെ ഒന്നാംപ്രതി വിചാരണ കാലയളവില്‍ മരിച്ചു.
വിജിലൻസ് എറണാകുളം യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരായ സി എസ് മജീദ്, എ യു സുനിൽകുമാർ എന്നിവര്‍ കേസിൽ അന്വേഷണം നടത്തി. പബ്ലിക് പ്രോസിക്യൂട്ടർമാരായ രഞ്ജിത്ത് കുമാർ, വി എ സരിത എന്നിവർ കോടതിയിൽ ഹാജരായി.










0 comments