ഇന്ത്യ കീഴടക്കാൻ

‘മെമ്മറി ട്രെയിൻ’ സാരഥികളായ പോൾ കെ ജോണും - മേഘ മേരി എബ്രഹാമും ചെറുശിൽപ്പ മാതൃകകളുമായി /ഫോട്ടോ: സുനോജ് നെെനാൻ മാത്യു

ശ്രീരാജ് ഓണക്കൂർ
Published on Sep 17, 2026, 03:45 AM | 2 min read
കൊച്ചി
ഉൗട്ടി ലോറൻസ് സ്‌കൂളിൽനിന്ന് കച്ചേരിപ്പടി കുറ്റൂക്കാരൻ വീട്ടിൽ പോൾ കെ ജോണിന് ഒരു ഓർഡർ ലഭിച്ചു. സ്‌കൂളിന്റെ ചെറുമാതൃക സുവനീറായി നിർമിക്കാൻ. പഠിച്ച സ്‌കൂളിൽനിന്ന് ലഭിച്ച ഓഫർ പോൾ നിരസിച്ചില്ല.
2022ൽ ഇടപ്പള്ളി ചങ്ങന്പുഴ പാർക്കിനുസമീപം ആരംഭിച്ച ഡിസൈൻ സ്‌റ്റുഡിയോയ ‘മെമ്മറി ട്രെയിനി’ന്റെ തുടക്കം ഇങ്ങനെ. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ആ വർഷം ഓണത്തിന് മഹാബലിയും വാമനനും ഇരുചക്രവാഹനത്തിൽ പോകുന്നതിന്റെയും വള്ളംകളിയുടെയുമെല്ലാം ചെറുമാതൃകകൾ നിർമിച്ചു.
ക്രിസ്‌മസിന് മുണ്ടുടുത്ത സാന്താക്ലോസിനെ സൃഷ്ടിച്ചതും ഏറെ ശ്രദ്ധനേടി. തൃശൂർ വടക്കുംനാഥ ക്ഷേത്രവും ഉൗട്ടി ലവ് ഡെയിൽ റെയിൽവേ സ്‌റ്റേഷനും മൂന്നാർ തേയിലത്തോട്ടവും ബംഗളൂരു പ്ലാസ തിയറ്ററുമെല്ലാം ചെറുമാതൃകകളായി ഇവിടെയുണ്ട്.
കേരളത്തിന്റെ കഥകളാണ് കൂടുതലും ചെയ്‌തത്. പഞ്ചവാദ്യവും കളരിയും ഭരതനാട്യം കളിക്കുന്ന പെൺകുട്ടിയുമെല്ലാം ഇൻസ്‌റ്റഗ്രാമിലൂടെ നിരവധിപേർ കണ്ടു. ഇൻസ്‌റ്റഗ്രാംവഴിയാണ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. ബംഗളൂരുവിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമാണ് കൂടുതൽ ആവശ്യക്കാർ. ഇപ്പോൾ ഇന്ത്യയുടെ വ്യത്യസ്‌ത കലാരൂപങ്ങളും സ്ഥലങ്ങളും സ്ഥാപനങ്ങളുമെല്ലാം നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ്. രൂപകൽപ്പനയ്‌ക്കുശേഷം പോളിറെസിൻ ഒഴിച്ചാണ് സുവനീറുകൾ നിർമിക്കുന്നത്. 3000 മുതൽ 22,000 രൂപവരെയാണ് വില.
ടീ ഷോപ്പ് കപ്പിൾ
കടവന്ത്രയിൽ ചായക്കട നടത്തിയുള്ള വരുമാനംകൊണ്ട് ലോകം ചുറ്റിയ, ദന്പതികളായ വിജയനും ഭാര്യ മോഹനയും ഇവിടെ ശിൽപ്പങ്ങളായി മാറി. ‘ടീ ഷോപ്പ് കപ്പിൾ’ എന്നപേരിൽ 2024 വാലന്റൈൻസ് ദിനത്തോടനുബന്ധിച്ചാണ് ഇത് പുറത്തിറക്കിയത്. പണമിടാവുന്ന വഞ്ചിയുടെ രൂപത്തിലാണ് ഇത് നിർമിച്ചത്. ചായക്കടയിലെ വഞ്ചിയിൽ നിക്ഷേപിച്ചിരുന്ന പണം കൊണ്ടായിരുന്നു ഇവരുടെ യാത്രകൾ. ഇൗ സുവനീറുകൾ മുന്നൂറിലധികം വിറ്റുപോയി. ഇപ്പോഴും ഇത് വിറ്റുകിട്ടുന്ന പണത്തിൽനിന്ന് ഒരു പങ്ക് അന്തരിച്ച വിജയന്റെ കുടുംബത്തിന് നൽകാറുണ്ടെന്നും പോൾ പറയുന്നു.
അനിമേഷനിൽനിന്ന് ഡിസൈൻ സ്‌റ്റുഡിയോയിലേക്ക്
3ഡി അനിമേഷൻ പഠിച്ച പോൾ കെ ജോൺ, രണ്ടുവർഷം മുംബൈയിൽ അനിമേഷൻ സ്‌റ്റുഡിയോയിൽ ജോലിചെയ്‌തു. യുകെയിൽ പോയി ഓട്ടോമൊബൈൽ ഡിസൈനിങ് പഠിച്ചശേഷം 2013ൽ തിരികെ നാട്ടിലെത്തി. ഡിസൈൻ കന്പനിയുടെ പ്രവർത്തനം മനസ്സിലാക്കുകയായിരുന്നു അടുത്ത ലക്ഷ്യം. ഇതിനായി ബംഗളൂരുവിലുള്ള ഡിസൈൻ സ്‌റ്റുഡിയോയിൽ കുറച്ചുനാൾ ജോലിചെയ്‌തു. തുടർന്ന് ‘ എന്റർ സ്‌പേസ് ഡിസൈൻ ലാബ്’ എന്ന കന്പനിയിൽ സീനിയർ ഡിസൈനറായി. ഗൂഗിൾ, ആമസോൺ, ലിങ്ക്‌ഡ് ഇൻ, ഇൻഫോസിസ് തുടങ്ങിയ വൻകിട കന്പനികൾക്ക് 3ഡി ഇൻസ്‌റ്റലേഷൻ നിർമിക്കുകയായിരുന്നു ഇവിടെ ജോലി. 2019ൽ സ്വന്തമായി ബിസിനസ് ആരംഭിക്കണമെന്ന് തീരുമാനിച്ചു.
ഒടുവിൽ സുവനീറുകൾ നിർമിക്കുന്ന ഡിസൈൻ സ്‌റ്റുഡിയോയിൽ ഉറപ്പിച്ചു. ഭാര്യ മേഘ മേരി എബ്രഹാമുമായിചേർന്ന് സ്റ്റുഡിയോ തുടങ്ങി. വിദേശത്ത് കിട്ടുന്നതരത്തിൽ നല്ല ഡീറ്റെയിലിങ് ഉള്ള ചെറുമാതൃകകാൾ നിർമിക്കാനായിരുന്നു തീരുമാനം. ചൈനയിൽ ഡിസൈൻ ചെയ്‌ത് വാങ്ങി ഇവിടെ വിൽക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ, 2020ഓടെ കോവിഡ് വന്നതോടെ എല്ലാം തകിടംമറിഞ്ഞു. ചെറുമാതൃക നിർമാണത്തിനായി ഉത്തരേന്ത്യയിലടക്കം പലയിടത്തും അലഞ്ഞു. ഒടുവിൽ കൊച്ചിയിൽത്തന്നെ നിർമിക്കാൻ തീരുമാനിച്ചു.









0 comments