എംഡിഎംഎ കേസ്
പ്രതികൾക്ക് മുഖ്യമന്ത്രി ഓഫീസുമായുള്ള ബന്ധം വ്യക്തമാക്കണം: എസ് സതീഷ്

കൊച്ചി
എംഡിഎംഎ കേസ് പ്രതികൾക്ക് മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്ററും യൂത്ത് കോൺഗ്രസ് ബൂത്ത് ഭാരവാഹിയുമായ മുഹമ്മദ് ഹുസൈൻ, സജീവ കോൺഗ്രസ് പ്രവർത്തകരും വെങ്ങോല സ്വദേശികളുമായ പി എ അബ്ദുൾ സലാം, പി എ അബ്ബാസ് എന്നിവരാണ് പിടിയിലായത്.ഹുസൈനും സലാമും വി ഡി സതീശന്റെ വീട്ടിൽ നിത്യസന്ദർശകരായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
മുഖ്യമന്ത്രിക്കൊപ്പം ഇവർ നിൽക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം അബ്ദുൾസലാം നിയമസഭയിലും എത്തിയിട്ടുണ്ട്. പ്രതികളെക്കുറിച്ചുള്ള വാർത്ത സംസ്ഥാന സർക്കാരിന്റെ പരാതിയെത്തുടർന്ന് മെറ്റ നീക്കംചെയ്തു. തനിക്കെതിരെ വരുന്ന വാർത്തകളെ മോദി സർക്കാർ കൈകാര്യം ചെയ്യുന്നതുപോലെതന്നെയാണ് വി ഡി സർക്കാരും കൈകാര്യം ചെയ്യുന്നത്.
യൂത്ത് കോൺഗ്രസിന്റെ ലഹരിവിരുദ്ധ പതാകവാഹകരാണോ ലഹരിമാഫിയയുടെ തലവന്മാർ എന്നത് അന്വേഷിക്കണം. തൂഫാന്റെ പേരിൽ ലഹരിക്കെതിരെ ‘പോരാടുകയും’ അപ്പുറത്ത് മുഖ്യമന്ത്രിയുമായി അടുത്തബന്ധമുള്ള കോൺഗ്രസ് പ്രവർത്തകർ ലഹരിമാഫിയ തലവന്മാരാകുകയും, അവരെ സംരക്ഷിക്കാൻ സർക്കാർതന്നെ ഇടപെടുകയും ചെയ്യുന്ന വിചിത്രമായ നീക്കമാണ് കേരളത്തിൽ നടക്കുന്നത്. പെരുമ്പാവൂർ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നവരായി കോൺഗ്രസ് പ്രവർത്തകർ മാറിയിട്ടും സർക്കാർ അവരെ സംരക്ഷിക്കുന്നു. ലഹരിമാഫിയാ സംഘങ്ങളെ സംരക്ഷിക്കാതെ അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും എസ് സതീഷ് ആവശ്യപ്പെട്ടു.










0 comments