മഹാനടന്റെ ജന്മദിനം ആഘോഷിച്ച് കുരുന്നുകൾ

ആലുവ
അട്ടപ്പാടിയിൽനിന്ന് 20 കിലോമീറ്റർ അകലെ കാടിനുള്ളിൽ പാർക്കുന്ന ആ കുട്ടികൾ ചോദിച്ചത് ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ, ബസിൽ കയറ്റാമോ എന്നായിരുന്നു. ഉത്തരമായി മമ്മൂട്ടി അദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളെ കൊച്ചി മെട്രോ സിറ്റിയിലെത്തിച്ചു. അതിഥികളായി കൊച്ചി മെട്രോയിൽ കയറി, നെടുമ്പാശേരി വിമാനത്താവളത്തിലെത്തി, വിമാനം പറക്കുന്നത് കണ്ടു, അതിനെ തൊട്ടു.
ആലുവ രാജഗിരി ആശുപത്രിയിലെത്തി റോബോട്ടിക് സർജറിയുടെ വിസ്മയലോകവും നേരിൽക്കണ്ടു. പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവ. എൽപി സ്‌കൂളിലെ 19 വിദ്യാർഥികളും 11 അധ്യാപകരുമാണ് കൊച്ചി കണ്ട് മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കിയത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുംചേർന്നാണ് വിനോദയാത്ര സംഘടിപ്പിച്ചത്.
പാലക്കാട് കാണാൻ ആഗ്രഹിച്ച കുട്ടികളെ കൊച്ചി കാണിക്കാൻ നിർദേശിച്ചത് മമ്മൂട്ടിയാണ്. മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററും മെട്രോ ട്രെയിൻയാത്രയും പുത്തനനുഭവമായി. രാജഗിരി ആശുപത്രിയിലെ റോബോട്ടിക് ജനറൽ സർജറി വിഭാഗം മേധാവി ഡോ. ആർ രവികാന്ത് റോബോട്ടിനെക്കുറിച്ചും അതിന്റെ പ്രവർത്തനരീതികളും വിശദീകരിച്ചു. തുടർന്ന് മെട്രോ ഫീഡർ ബസിൽ നെടുമ്പാശേരിയിലെത്തി വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും കണ്ടാസ്വദിച്ചു. വിമാനത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്ന മേഖലയിൽ പ്രവേശിച്ച് പ്രവർത്തനരീതികളെക്കുറിച്ച് മനസ്സിലാക്കി. കേക്ക് മുറിച്ച് മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ചു. രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ, ഡയറക്ടർ റോബർട്ട് കുര്യാക്കോസ്, എസ് ജോർജ് എന്നിവർ ആഘോഷത്തിൽ പങ്കുചേർന്നു.
ഭക്ഷണ–വസ്‌ത്രവിതരണവും രക്തദാനക്യാമ്പുമായി ആരാധകർ
നടൻ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷിക്കാൻ സന്നദ്ധപ്രവർത്തനങ്ങളുമായി ഫാൻസ് അസോസിയേഷൻ. പിറന്നാൾദിനമായ ഞായറാഴ്‌ച മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ജില്ലാ കമ്മിറ്റിയാണ് ഫോർട്ട്‌കൊച്ചിയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുക. ഞായർ രാവിലെ ഏഴുമുതൽ ഫോർട്ട്കൊച്ചി സെന്റ് ജോൺ ഡി ബ്രിട്ടോസ് മന്ദിരത്തിലെ അന്തേവാസികൾക്ക് പ്രഭാതഭക്ഷണവും വസ്‌ത്രവും നിത്യോപയോഗ സാധനങ്ങളും കൈമാറും. വഴിയോരങ്ങളിൽ താമസിക്കുന്ന നിരാലംബർക്ക് പകൽ 12 മുതൽ ഭക്ഷണ–വസ്‌ത്രവിതരണം. തിങ്കൾ രാവിലെ ഒന്പതുമുതൽ കലൂർ ഐഎംഎ ഹൗസിൽ രക്തദാന ക്യാമ്പും സംഘടിപ്പിക്കും.










0 comments