ആവേശമുയര്‍ത്തി കൊട്ടിക്കലാശം

കോലഞ്ചേരി ടൗണിൽ നടന്ന കൊട്ടിക്കലാശം
കോലഞ്ചേരി
പ്രചാരണത്തിലെ മേൽക്കെൈ ആദ്യാവസാനം നിലനിർത്തിയ എൽഡിഎഫിന്റെ വിജയപ്രതീക്ഷകൾ വാനോളമുയർത്തുന്ന ആവേശവുമായി കൊട്ടിക്കലാശം. കോലഞ്ചേരി ഏരിയയിൽ വാർഡ് തലത്തിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ അണിനിരന്ന റാലികളും ചുവന്നകൊടികളും താളമേളങ്ങളുമായി നിരത്തുകൾ നിറഞ്ഞു.
കോലഞ്ചേരി, പട്ടിമറ്റം, കരിമുകൾ, പുത്തൻകുരിശ്, വെണ്ണിക്കുളം, തിരുവാണിയൂർ, നെല്ലാട്, പള്ളിക്കര, പെരിങ്ങാല, കടയിരുപ്പ്, പുക്കാട്ടുപടി പള്ളിക്കുറ്റി, കിഴക്കമ്പലം, ഐരാപുരം റബർ പാർക്ക് എന്നിവിടങ്ങളിൽ കൊട്ടിക്കലാശത്തിൽ ആവേശം അലതല്ലി.
ജില്ലാപഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷൻ സ്ഥാനാർഥി ജൂബിൾ ജോർജ് കരിമുകളിലും കോലഞ്ചേരി ഡിവിഷൻ സ്ഥാനാർഥി എം വി നിതമോൾ പട്ടിമറ്റത്തും പങ്കെടുത്തു.
തിരുവാണിയൂർ പഞ്ചായത്തിൽ 18, പുത്തൻകുരിശിൽ 17, ഐക്കരനാട് 16, കുന്നത്തുനാട് 21, കിഴക്കമ്പലം 21, മഴുവന്നൂർ 21, പൂതൃക്ക 16 വാർഡുകളിലേക്കാണ് മത്സരം നടക്കുന്നത്. എൽഡിഎഫ് ഉജ്വല വിജയം നേടുമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ് പറഞ്ഞു. കോർപറേറ്റ് ഏകാധിപത്യത്തിനും വലതുപക്ഷ വർഗീയശക്തികൾക്കുമെതിരെയുള്ള വിധിയെഴുത്താകും. ഏരിയയിലെ ഏഴ് പഞ്ചായത്തുകളുടെയും വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഭരണം എൽഡിഎഫ് നേടും. 2015 മുതൽ കിഴക്കമ്പലത്തും 2020 മുതൽ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിലും അധികാരം കൈയാളുന്ന കോർപറേറ്റ് മുതലാളിയുടെ അധികാരഹുങ്കിന് ഇത്തവണ അന്ത്യംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുനന്മ ഫണ്ടിന്റെ മറവിൽ ജനങ്ങളെ ചൂഷണം ചെയ്തും കള്ളപ്രചാരവേലകൾ നടത്തിയും ജനങ്ങളെ വിഡ്ഢികളാക്കിയതിന്റെ പ്രതിഷേധമായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും കെ കെ ഏലിയാസ് പറഞ്ഞു.
പെരുമ്പാവൂർ
തെരഞ്ഞെടുപ്പു പ്രചാരണാവേശം വാനോളമുയർത്തി നാടെങ്ങും കൊട്ടിക്കലാശം. വാർഡ് അടിസ്ഥാനത്തിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രകടനങ്ങളും ബൈക്ക് റാലികളും നടന്നു. ഈസ്റ്റ് ഒക്കലിൽ മൂന്നു വാർഡുകളിലെ സ്ഥാനാർഥികളും പ്രവർത്തകരും ചേർന്ന് പ്രകടനം നടത്തി. അശമന്നൂർ പഞ്ചായത്ത് കൊട്ടിക്കലാശം ഓടക്കാലിയിൽ നടത്തി. വൈകിട്ട് നാലിന് നൂറുകണക്കിന് ബൈക്കുകളുടെ അകന്പടിയോടെ എൽഡിഎഫ് സ്ഥാനാർഥികൾ ഓടക്കാലി ജങ്ഷനിലെത്തി. യുഡിഎഫ് പ്രകടനവും എത്തിയതോടെ ഓടക്കാലി നിശ്ചലമായി.
വെങ്ങോലയിൽ പഞ്ചായത്ത് ജങ്ഷൻ, ഓണംകുളം, തണ്ടേക്കാട് എന്നിവിടങ്ങളിൽ സ്ഥാനാർഥികളും പ്രവർത്തകരും ചേർന്ന് പ്രകടനം നടത്തി. വാഴക്കുളത്ത് തടിയിട്ടപറമ്പിലും രായമംഗലത്ത് വട്ടയ്ക്കാട്ടുപടി, വളയൻചിറങ്ങര, കുറുപ്പംപടി, പുല്ലുവഴി എന്നിവിടങ്ങളിലും മുടക്കുഴയിലും കൂവപ്പടിയിലും വിവിധ കവലകളിലും കൊട്ടിക്കലാശം നടന്നു.










0 comments