കുസാറ്റിൽ കെഎസ്‌യു അക്രമം
യൂണിയൻ ജനറൽ സെക്രട്ടറിയുൾപ്പെടെ 4 പേർക്ക് പരിക്ക്

കെഎസ്-യു ആക്രമണത്തിൽ കണ്ണിന് പരിക്കേറ്റ എം പി ലെജേഷ്
കളമശേരി
കുസാറ്റിൽ കെഎസ്‌യു അക്രമത്തിൽ യൂണിയൻ ജനറൽ സെക്രട്ടറിയുൾപ്പെടെ നാല് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്. പ്രകോപനമില്ലാതെ തിങ്കൾ രാത്രി എട്ടോടെ അമിനിറ്റി സെന്ററിൽ നടന്ന അക്രമത്തിൽ സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറി സി എസ് ആദിത്യൻ, എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് കൃഷ്ണജിത്, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ എം പി ലെജേഷ്, പി അഭിഷേക് എന്നിവർക്കാണ് പരിക്കേറ്റത്. ലെജേഷിന് കണ്ണിനും അഭിഷേകിന് മൂക്കിനുമാണ് പരിക്ക്. നാലുപേരും എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
21 ദിവസം നീണ്ടുനിന്ന എസ്എഫ്ഐയുടെ അനിശ്ചിതകാലസമരം എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് അവസാനിച്ചതോടെ വിദ്യാർഥിസമൂഹത്തിൽ ഒറ്റപ്പെട്ടുപോയതിന്റെ നിരാശയിലാണ് കെഎസ്‌യുക്കാർ ഏകപക്ഷീയ പ്രകോപനം സൃഷ്ടിക്കാനിറങ്ങിയത്.
പ്രതിഷേധിക്കുക: എസ്എഫ്ഐ
വിദ്യാർഥികളുടെ പിന്തുണ നഷ്ടപ്പെട്ടതിലുള്ള പരിഭ്രാന്തിമൂലം ക്യാമ്പസിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങളാണ് കെഎസ്‌യു ഗുണ്ടാസംഘം ഇപ്പോൾ നടത്തുന്നതെന്ന് എസ്എഫ്ഐ വാർത്താക്കുറിപ്പിൽ പറഞ്ഞു. അവകാശങ്ങൾ ചോദിച്ചുവാങ്ങുന്ന പ്രസ്ഥാനത്തോടൊപ്പം നിൽക്കണോ അതോ ക്യാമ്പസിൽ അക്രമവും ഭയവും വിതയ്ക്കുന്ന ക്രിമിനൽ സംഘങ്ങൾക്കൊപ്പം നിൽക്കണോ എന്ന് വിദ്യാർഥികൾക്ക് തീരുമാനിക്കാം. കെഎസ്‌യുവിന്റെ അക്രമരാഷ്ട്രീയത്തെ ഒറ്റപ്പെടുത്താനും വിദ്യാർഥിവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധിക്കാനും എസ്എഫ്ഐ ആഹ്വാനം ചെയ്തു.










0 comments