യുഡിഎഫ് തകർത്ത കൂവപ്പടി

കൂവപ്പടി പഞ്ചായത്തിലെ അപകടാവസ്ഥയിലായ നാനാഴി പാലം
ഇ കെ ഇക്‌ബാൽ
Published on Oct 12, 2025, 02:04 AM | 1 min read
പെരുമ്പാവൂർ
അധികാരകൈമാറ്റവും തമ്മിലടിയും വികസന പ്രവർത്തനങ്ങളെ ബാധിച്ച കൂവപ്പടി പഞ്ചായത്തിൽ കഴിഞ്ഞ 15 വർഷമായി യുഡിഎഫാണ് ഭരിക്കുന്നത്. പല പദ്ധതികളും പൂർത്തിയാക്കുംമുമ്പ് ഉദ്ഘാടനം നടത്തി വികസനപട്ടികയിലേക്ക് ചേർക്കുന്നതല്ലാതെ ഗുണഭോക്താക്കൾക്ക് തുറന്നുകൊടുക്കുന്നില്ല. വിവാദത്തിലായ എസ്‌സി ഫ്ലാറ്റ് കാടുകയറി നശിക്കുന്നു. 2014–15ൽ യുഡിഎഫ് ഭരണത്തിൽ കയ്യുത്തിയാലിൽ നിർമിച്ച ഫ്ലാറ്റ് ഗുണഭോക്താക്കൾക്ക് ഇതുവരെ കൈമാറിയിട്ടില്ല. എസ്-സി കുടുംബങ്ങൾ ഫ്ലാറ്റിനുസമീപം കുടിലുകെട്ടിയാണ് താമസിക്കുന്നത്. നിർമാണം പൂർത്തിയാക്കിയ കമ്യൂണിറ്റി ഹാൾ ഉദ്ഘാടനംനടന്ന ദിവസംതന്നെ താഴിട്ടതാണ്. ശുചിമുറിസൗകര്യം ഒരുക്കാത്തതാണ് കാരണം. മദ്രാസ് കവലയിലുള്ള എസ്‌സി കമ്യൂണിറ്റി ഹാളും ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും തുറന്നിട്ടില്ല. പദ്ധതികൾക്കായി സർക്കാർ നൽകുന്ന ഫണ്ടുകൾ സമയബന്ധിതമായി ചെലവഴിക്കുന്നില്ല.
പഞ്ചായത്തിലെ രണ്ട് വലിയ ജലാശയങ്ങളാണ് മുട്ടുത്തുറയും തൊട്ടുത്തുറയും. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ടൂറിസം പദ്ധതി ആവിഷ്കരിക്കാമെങ്കിലും പദ്ധതിയൊന്നും സമർപ്പിച്ചിട്ടില്ല. റോഡുകളുടെ സ്ഥിതിയും പരിതാപകരമാണ്. വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കാൻ ഫെൻസിങ് പോലുള്ള പദ്ധതികൾ നടപ്പാക്കാനായിട്ടില്ല. താൽക്കാലിക നിയമനങ്ങളിൽ സ്വന്തം ആളുകളെ തിരുകിക്കയറ്റാനുള്ള നീക്കവും വിവാദമായിരുന്നു. ഭൂരഹിത–ഭവനരഹിതർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ നൽകേണ്ട വീടുകളുടെ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്.
മുട്ടുത്തുറയുടെയും തൊട്ടുത്തുറയുടെയും ഇടയിലൂടെ കടന്നുപോകുന്ന നാനാഴി പാലം അപകടാവസ്ഥയിലാണ്. ചേരാനെല്ലൂരിനെയും ഓച്ചന്തുരുത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തിലൂടെ സ്കൂട്ടറും കാൽനടയാത്രക്കാരുംമാത്രമാണ് സഞ്ചരിക്കുന്നത്.










0 comments