വളരാതെ കൂവപ്പടി

തോട്ടുവ– മൂഴിപ്പാലം റോഡുവഴി മലയാറ്റൂർ സ്കൂളുകളിലേക്കുള്ള വിദ്യാർഥികളുടെ ദുർഘടയാത്ര
ഇ കെ ഇക്‌ബാൽ
Published on Oct 26, 2025, 03:51 AM | 1 min read
പെരുമ്പാവൂർ
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ 15 വർഷമായി യുഡിഎഫ് ഭരണത്തിലാണ്. പാരമ്പര്യ വോട്ടിന്റെ പിൻബലത്തിൽ അധികാരത്തിൽ വരുന്ന ഭരണസമിതികൾ അധികാരത്തർക്കങ്ങളിൽ വികസനപ്രവർത്തനങ്ങളെ തകർത്തു. വേങ്ങൂർ, മുടക്കുഴ, അശമന്നൂർ, രായമംഗലം, കൂവപ്പടി, ഒക്കൽ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്. നിലവിലെ ഭരണസമിതിയിൽ മൂന്ന് പ്രസിഡന്റുമാരും രണ്ട് വൈസ് പ്രസിഡന്റുമാരും അധികാരമേറ്റു. അധികാരം കിട്ടിയ ഉടൻ ചേർന്ന യോഗത്തിലെ മിനുട്‌സ് തിരുത്തി സ്ഥാനമാനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ മാസങ്ങളോളം ഭരണം നിലച്ചു. അംഗീകാരം നേടിയ 586 പദ്ധതികളിൽ 60 ശതമാനത്തിൽ താഴെയാണ് നടപ്പാക്കാനായത്. സർക്കാർ അനുവദിച്ച ഫണ്ടുകൾ സ്പിൽ ഓവറായി ബ്ലോക്കിന് വലിയ സാമ്പത്തികനഷ്ടം വരുത്തി. ടൂറിസം, റോഡ്, സ്കൂളുകൾ, ആശുപത്രികൾ, കായികം, കുടിവെള്ളം, വന്യമൃഗശല്യം, കാർഷികം എന്നീ മേഖലകളെ ഭരണസമിതി അവഗണിച്ചു.
ഒരുകാലത്ത് സജീവമായിരുന്ന വേങ്ങൂർ തൂങ്ങാലി കുടുംബാരോഗ്യകേന്ദ്രത്തിൽ പോസ്റ്റുമോർട്ടം, കിടത്തിചികിത്സ എന്നിവ നിലച്ചു. ഒപി വിഭാഗം പകൽമാത്രമാണ് പ്രവർത്തിക്കുന്നത്. കോടനാട്, പാണംകുഴി, പാണിയേലി, മേക്കപ്പാല പ്രദേശങ്ങളിലെ വന്യമൃഗശല്യം തടയാൻ പദ്ധതി തയ്യാറാക്കുകയോ ഫണ്ട് അനുവദിക്കുകയോ ചെയ്തില്ല. കോടനാട് ഡിവിഷനിലെ തോട്ടുവ–മൂഴിപ്പാലം റോഡ് നവീകരണത്തിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിക്കാത്തതുമൂലം മലയാറ്റൂർ ഭാഗത്തേക്ക് പോകുന്ന വിദ്യാർഥികളും നാട്ടുകാരും കാലങ്ങളായി ദുരിതത്തിലാണ്. കുടിവെള്ളക്ഷാമം പരിഹരിക്കാനും കൃഷിക്കാവശ്യമായ ജലസേചനസൗകര്യം ഒരുക്കാനും നടപടി സ്വീകരിച്ചില്ല. വെള്ളമില്ലാതെ തരിശുഭൂമി വർധിക്കുകയാണ്. കൂവപ്പടി, ഒക്കൽ പഞ്ചായത്തുകളിലെ നാല് വലിയ ജലാശയങ്ങൾ ടൂറിസം പദ്ധതിക്ക് പ്രയോജനപ്പെടുത്താനായില്ല. കൊമ്പനാട് സെന്റ് മേരീസ് സ്കൂളിൽ ഹോക്കിയിൽ ദേശീയതലത്തിൽ കളിക്കുന്ന വിദ്യാർഥികളുണ്ട്. അവർക്ക് പരിശീലനം ഒരുക്കാനും ബ്ലോക്ക് പഞ്ചായത്ത് തയ്യാറായില്ല.









0 comments