കോടനാട് ആനക്കൂട് മ്യൂസിയമാക്കി സംരക്ഷിക്കണം

കാടുകയറി നശിക്കുന്ന കോടനാട് ആനക്കൂട്
പെരുമ്പാവൂര്‍
നൂറ് വർഷത്തിലധികം പഴക്കമുള്ള കോടനാട് ആനക്കൂട് അറ്റകുറ്റപ്പണി നടത്തി മ്യൂസിയമാക്കണമെന്ന ആവശ്യം ശക്തമായി. 1875ൽ ആനകളെ മെരുക്കിയെടുക്കുന്നതിനും ചട്ടം പഠിപ്പിക്കുന്നതിനും തമ്പകം, ഇരുൾ എന്നീ മരങ്ങൾ ഉപയോഗിച്ച് നിർമിച്ച കൂട് ആനപിടിത്തം ഉണ്ടായിരുന്ന കാലംവരെ സജീവമായിരുന്നു.
1970ലും 93ലും കൂടിന്റെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും പിന്നിട് 2006ൽ മൂന്നു കിലോമീറ്റർ അകലെ കപ്രിക്കാട് വനത്തിലേക്ക് മൃഗങ്ങളെ മാറ്റിയ ശേഷം അഭയാരണ്യം എന്ന പേരിൽ വിനോദ സഞ്ചാര കേന്ദ്രമാക്കി. ഡിഎഫ്ഒ ഓഫീസിന് സമീപമുള്ള പ്രാചീനമായ ആനക്കൂട് അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സണ്ണി എന്ന ആന ജനിച്ചത് പഴയ ആനക്കളരിയിലായിരുന്നു. സണ്ണിയെ പിന്നീട് നാട്ടിലിറങ്ങുന്ന ആനകളെ കാട്ടിലേക്ക് കയറ്റുന്ന പരിശീലനത്തിന് മുത്തങ്ങയിലേക്ക് കൊണ്ടുപോയെങ്കിലും താമസിയാതെ ചരിഞ്ഞു. ആനപിടിത്തം നിർത്തിയതോടെ ആനക്കൂടിന്റെ പ്രവർത്തനവും നിലച്ചു.
പഴയ ആനക്കൂട് കാടുപിടിച്ച് നശിക്കുകയാണ്. ധാരാളം വിദേശസഞ്ചാരികളുടെ ആൽബങ്ങളിൽ ഇടംപിടിച്ച ആനക്കൂട് മ്യൂസിയമാക്കണമെന്ന് ആവശ്യപ്പെട്ട് കൂവപ്പടി പഞ്ചായത്ത് യോഗം പ്രമേയം പാസാക്കി വനം മന്ത്രി ഷിബു ബേബി ജോണിന് നൽകി. പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കൽ പ്രമേയം അവതരിപ്പിച്ചു.









0 comments