ക്വീര്‍ ജീവിതം- അടയാളപ്പെടുത്തി ഷാക്കിബുൾ

കൊച്ചി
ക്വീര്‍ ജീവിതത്തിലെ അതിജീവനം, നിയമപരമായ പോരാട്ടങ്ങൾ, സ്വകാര്യ നിമിഷങ്ങൾ എന്നിവയെ ആഴത്തിൽ അടയാളപ്പെടുത്തി യുവ ക്വീര്‍ ആർട്ടിസ്റ്റ് ഷാക്കിബുൾ ഇസ്‌ലാം. മട്ടാഞ്ചേരി ബിഎംഎസ് ഹാളിലെ സ്റ്റുഡന്റ്സ് ബിനാലെയില്‍ ‘സീക്കിങ് ഇന്റിമസീസ്'എന്ന പ്രമേയത്തിലാണ് പ്രദർശനം. കൊൽക്കത്ത സ്വദേശിയായ ഷാക്കിബുൾ നിലവിൽ മുംബൈ സർ ജെജെ സ്കൂൾ ഓഫ് ആർട്ട്, ആർക്കിടെക്ചർ ആൻഡ് ഡിസൈനിൽ
ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്. അഞ്ചു ചിത്രങ്ങളാണ് ബിനാലെയിലെ സ്റ്റുഡന്റ്സ് വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്. പ്രദർശനത്തിലുള്ള രണ്ട് സൃഷ്ടികൾ ക്വീര്‍ സമൂഹം നേരിടുന്ന നിയമപരമായ തടസ്സങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുന്നവയാണ്.
വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ചുള്ള ചർച്ചകളും ഷാക്കിബുളിന്റെ ചിത്രങ്ങളിൽ പ്രതിപാദിക്കുന്നു. ഡേറ്റിങ് ആപ്പുകള്‍, റെയിൽവേ ട്രാക്കുകൾ, പൊതുശുചിമുറികൾ തുടങ്ങിയ ഇടങ്ങള്‍ ക്വീര്‍സമൂഹത്തിന് നൽകുന്ന അപരനാമങ്ങളെയും സുരക്ഷിതത്വമില്ലായ്മയെയും കുറിച്ച് ചിത്രങ്ങള്‍ വാചാലമാകുന്നുണ്ട്. ജീവിതാനുഭവങ്ങളിൽനിന്ന് ഛായം പകർത്തിയ ചിത്രങ്ങളിലൂടെ സമകാലിക ഇന്ത്യയിൽ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന സമൂഹത്തിന്റെ ശബ്ദമാകുകയാണ് ഷാക്കിബുൾ ഇസ്‌ലാം.










0 comments