"സംതൃപ്‌തമായ 5 വർഷങ്ങൾ, നഗരത്തെ മനോഹരമാക്കി തിരിച്ചേൽപ്പിക്കുന്നു''
മെട്രോ നഗരത്തിന് മെഗാ വികസനം

പുതിയ കോർപ്പറേഷൻ ഓഫീസ് കെട്ടിടം
കൊച്ചി
മെട്രോ നഗരമെന്ന ഖ്യാതിക്ക് തിളക്കമേറ്റുന്ന വൻവികസനങ്ങൾ. സാധാരണക്കാരെ ചേർത്തുപിടിച്ച ക്ഷേമ പദ്ധതികൾ... എം അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണസമിതി പടുത്തുയർത്തിയത് പുതിയ കൊച്ചിയെ. മഹാനഗരവും ജനങ്ങളും ആഗ്രഹിച്ചത്, സംസ്ഥാന സർക്കാരിന്റെകൂടി പിന്തുണയിൽ യാഥാർഥ്യമാക്കിയപ്പോൾ വികസന ട്രാക്കിൽ മറ്റൊരുകാലത്തുമില്ലാത്തവിധം കൊച്ചി കുതിച്ചു. നടപ്പാക്കിയ വികസനങ്ങളുടെ, ക്ഷേമപ്രവർത്തനങ്ങളുടെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിൽ ജനങ്ങളെ സമീപിക്കുന്നത്.
നിറയുന്ന സന്തോഷം
ഭരണസമിതി ആർക്കൊപ്പമായിരുന്നുവെന്ന് ചോദിച്ചാൽ നിസംശയം മേയർ പറയും– ""ഇൗ നഗരം പടുത്തുയർത്തിയ നിസ്വരായ പാവപ്പെട്ടവർക്കൊപ്പമെന്ന്. അവരുടെ മനസ്സ് നിറച്ചതിനപ്പുറം മറ്റൊരു ചാരിതാർഥ്യമില്ല''. അതെ, തുരുത്തിയിലും പി ആൻഡ് ടി നഗറിലും നിറയുന്ന സന്തോഷമാണ് ഭരണസമിതിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. 394 കുടുംബങ്ങൾക്കാണ് തുരുത്തിയിൽ ഭവനമൊരുക്കിയത്. 85.75 കോടി ചെലവിൽ കോർപറേഷനും സിഎസ്‌എംഎല്ലും ചേർന്നാണ് 11ഉം 13ഉം നിലകളുള്ള ഇരട്ട ഭവനസമുച്ചം നിർമിച്ചത്. കൽവത്തി, കൊഞ്ചേരി, തുരുത്തി കോളനികളിലായുള്ള കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. പി ആൻഡ് ടി നഗറിൽ 77 കുടുംബങ്ങൾക്കാണ് ഭവനം ഒരുക്കിയത്.

വിശപ്പകറ്റി സമൃദ്ധി@കൊച്ചി
""ഹൃദയത്തോട് ചേർത്തുപിടിച്ച് നടപ്പാക്കിയ പദ്ധതി''– ‘സമൃദ്ധി’യെ ഒറ്റവാക്യത്തിൽ മേയർ വിശേഷിപ്പിക്കുന്നതിങ്ങനെ. ആരും വിശന്നിരിക്കരുതെന്ന നിർബന്ധ ബുദ്ധിയോടെ ആരംഭിച്ച സമൃദ്ധി@കൊച്ചി ഹോട്ടൽ, കൊച്ചി കേരളത്തിന് സമ്മാനിച്ച കരുതലിന്റെ പുതുമാതൃകയാണ്. എറണാകുളം നോർത്ത് പരാമര റോഡിലെ സമൃദ്ധി ഹോട്ടലിൽ ഇതിനകം വിതരണം ചെയ്‌തത് 31 ലക്ഷത്തിലധികം ഉൗണുകൾ. 14 പേരുമായി ആരംഭിച്ച സംരംഭത്തിൽ ഇന്ന് ജോലി ചെയ്യുന്നത് 206 പേർ. കടവന്ത്രക്ക് പിന്നാലെ ഫോർട്ട് കൊച്ചിയിൽ മൂന്നാമത്തെ സമൃദ്ധിയും തുറന്നു.

സ്വാഗതം ഷീ ലോഡ്‌ജിലേക്ക്
നഗരത്തിലെത്തുന്ന സ്‌ത്രീകളെ 24 മണിക്കൂറും സ്വാഗതം ചെയ്‌ത് ഉറങ്ങാതിരിക്കുന്നു ഷീ ലോഡ്‌ജ്. കുറഞ്ഞ ചെലവിൽ സുരക്ഷിത താമസം ഇവിടെ ഉറപ്പ്. 48 സിംഗിൾ റൂം 32 ഡബിൾ റൂം 31 പേർക്ക് താമസിക്കാവുന്ന മൂന്ന് ഡോർമിറ്ററികൾ. ഒരേസമയം 142 പേർക്ക് താമസിക്കാം.
വാണിജ്യ തലസ്ഥാനത്തിന്റെ പ്രൗഢി
വാണിജ്യതലസ്ഥാനത്തിന്റെ പ്രൗ-ഢിയായി തലഉയർത്തി നിൽക്കുകയാണ് പുതിയ എറണാകുളം മാർക്കറ്റ്. 73 കോടി ചെലവിൽ നാല് നിലകളിലായി നിർമിച്ച സമുച്ചയത്തിൽ 275 കടമുറികളുണ്ട്. മൾട്ടിലെവൽ പാർക്കിങ്, ആധുനിക മാലിന്യസംസ്‌കരണ പ്ലാന്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും.
അതും യാഥാർഥ്യം, ഇതാ ആസ്ഥാനമന്ദിരം
തുടർച്ചയായി ഭരിച്ച യുഡിഎഫ് ഭരണസമിതിക്കും പൂർത്തിയാക്കാൻ കഴിയാതിരുന്ന പുതിയ ആസ്ഥാനമന്ദിരവും യാഥാർഥ്യമാക്കിയാണ് എൽഡിഎഫ് കൗൺസിലും മേയറും പടിയിറങ്ങുന്നത്. ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ലോറുകൾക്കുപുറമെ ആറ് നിലകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മന്ദിരം. 61.59 കോടിയാണ് ചെലവ്.

"സംതൃപ്‌തമായ 5 വർഷങ്ങൾ, നഗരത്തെ മനോഹരമാക്കി തിരിച്ചേൽപ്പിക്കുന്നു''
സംതൃപ്‌തമായ അഞ്ച് വർഷമാണ് കടന്നുപോയതെന്ന് മേയർ എം അനിൽകുമാർ. ഒരുപാട് വെല്ലുവിളി നിറഞ്ഞ ഭരണമാണ് ഏറ്റെടുക്കേണ്ടിവന്നതെങ്കിലും നിരാശപ്പെട്ടില്ലെന്നും എല്ലാവരെയും ചേർത്തുപിടിച്ച് തങ്ങളുടെ കഴിവിന്റെ പരമാവധി വിനിയോഗിച്ച് ദൗത്യം വിജയകരമായി പൂർത്തീകരിക്കാനായെന്നും മേയർ സമൂഹമാധ്യമത്തിലിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് നഗരാവലിക്ക് നന്ദിയറിയിച്ച് മേയറുടെ വിടവാങ്ങൽ സന്ദേശം.
""കക്ഷിരാഷ്ട്രീയത്തിന് അതീതമായി, ജാതിമത പരിഗണനകൾക്ക് അതീതമായി, തെറ്റായ പ്രവണതകൾ കടന്നുകൂടാതെ ജനം ഏൽപ്പിച്ച സ്വത്ത് കഴിയുന്നത്ര ഭംഗിയായി സംരക്ഷിച്ച് തിരിച്ച് ഏൽപ്പിക്കാൻ ശ്രമിച്ചു. നഗരത്തിന്റെ പ്രധാന പ്രതിസന്ധികളെയെല്ലാം നേരിട്ടു. ബ്രഹ്‌മപുരം മാലിന്യപ്രശ്‌നം പരിഹരിച്ചു. എല്ലാസേവനവും ഓൺലൈനാക്കിയ കെ–സ്‌മാർട്ട്, സമൃദ്ധി, ഷീലോഡ്‌ജ്, തുരുത്തി ഇരട്ടഭവനസമുച്ചയം, എറണാകുളം മാർക്കറ്റ്, ഒരിക്കലും പൂർത്തിയാകില്ലെന്ന് എല്ലാവരും കരുതിയ കോർപറേഷൻ പുതിയ ആസ്ഥാനമന്ദിരം, വെളിച്ചവിപ്ലവമായ എൽഇഡി വഴിവിളക്കുകൾ, മികച്ച റോഡുകൾ, ഓപ്പൺ സ്പേസുകൾ മനോഹരമാക്കിയത്... പറയാൻ തുടങ്ങിയാൽ നിരവധിയുണ്ട്. തമ്മനം–പുല്ലേപ്പടി റോഡ് നവീകരണവും ആരംഭിക്കാൻ പോകുന്നു. ജലമെട്രോ സർവീസ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞതെല്ലാം പൂർത്തീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.
1000 കോടിയുടെ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ കേന്ദ്ര–സംസ്ഥാന ഫണ്ടിൽ ഒരുരൂപപോലും പാഴാക്കാതെ 1030 കോടിയുടെ പദ്ധതികൾ നടപ്പാക്കാനായി. ഇൗ നഗരം ജനങ്ങളുടേതാണ്. നഗരം നോക്കിനടത്താൻ നിങ്ങൾ ഏൽപ്പിച്ച പൊതുപ്രവർത്തകൻ മാത്രമാണ് ഞാൻ. സഹപ്രവർത്തകരായ എല്ലാവരെയും ചേർത്തുപിടിച്ചും സഹകരിപ്പിച്ചുമാണ് മുന്നോട്ടുപോയത്. നന്ദിയോടെ, ഒരിക്കലും മനസ്സിൽ ഉറവവറ്റാത്ത സ്‌നേഹത്തോടെ, സംതൃപ്‌തിയോടെ നഗരത്തെ തിരിച്ചേൽപ്പിക്കുന്നു''– മേയർ പറഞ്ഞു.









0 comments