അഞ്ജു കാത്തിരിക്കുന്നു; ‘രാജീവ് മന്ത്രി' ജയിച്ചുവരാൻ

കളമശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി രാജീവ് അഞ്ജുവിനൊപ്പം സെൽഫി എടുക്കുന്നു. അമ്മ എൽസി സമീപം
കെ പി വേണു
Published on Apr 09, 2026, 12:55 AM | 1 min read
കളമശേരി
‘‘ഞാൻ വിചാരിച്ചു, എന്നെക്കാണാതെ പോകുമെന്ന്.’’ ‘‘ അങ്ങനെ നിന്നെക്കാണാതെ പോകുമോ’’ എന്ന് സ്ഥാനാർഥി. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ഹൃദയത്തിൽ തട്ടിയ സംഭാഷണവും വീഡിയോയും ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്. കളമശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി രാജീവും തെക്കൻ വീട്ടിൽ യാക്കോബിന്റെയും എൽസിയുടെയും മകൾ ഭിന്നശേഷിക്കാരിയായ അഞ്ജുവും തമ്മിലെ സൗഹൃദത്തിന്റെയും കരുതലിന്റെയും നേർചിത്രമാണിത്.
‘രാജീവ് മന്ത്രി' വീണ്ടും ജയിച്ച് വരാനായി കാത്തിരിക്കുകയാണ് മണ്ഡലത്തിലെ ഭൂരിപക്ഷം ജനങ്ങളും. ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവരുടെ മനസ്സിൽ ഇടതുപക്ഷ സ്ഥാനാർഥിക്ക് എത്ര വലിയ സ്വാധീനമുണ്ടെന്നതിന്റെ തെളിവുകൂടിയാണീ കൂടിക്കാഴ്ച.
കുന്നുകര പഞ്ചായത്തിലെ കുറ്റിപ്പുഴയിൽ മുമ്പും അഞ്ജുവിനെ കാണാൻ രാജീവ് എത്തിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് തിരക്കിൽ സ്ഥാനാർഥി തന്നെ കാണാതെ പോകുമോയെന്ന സന്ദേഹത്തിലായിരുന്ന അഞ്ജുവിന് മുന്നിലേക്ക് രാജീവ് എത്തിയപ്പോൾ അടക്കാനാകാത്ത സന്തോഷം. അത് മറച്ചുവയ്‌ക്കാതെ അവൾ പറഞ്ഞു, ‘‘ഞാൻ വിചാരിച്ചു, എന്നെക്കാണാതെ പോകുമെന്ന്.’’
അങ്ങനെ നിന്നെക്കാണാതെ പോകുമോയെന്ന് രാജീവിന്റെ മറുപടി. അദ്ദേഹം വരാന്തയിലെ കസേരയിലിരുന്നതോടെ അഞ്ജു അമ്മയോട് സെൽഫിക്കായി ഫോൺ എടുക്കാൻ ആവശ്യപ്പെട്ടു. സെൽഫി നീ എടുക്കുമോ എന്ന രാജീവിന്റെ ചോദ്യത്തിന് ‘രാജീവ് മന്ത്രി’ എന്ന് അഞ്ജു.
രാജീവ് കസേരയിൽനിന്നിറങ്ങി തറയിൽ അഞ്ജുവിനടുത്തിരുന്ന് സെൽഫിയെടുത്തു. ഇറങ്ങാൻ നേരം ‘ഇനി ജയിച്ചിട്ട് വരണം, വരില്ലേ' എന്ന് ഉത്തരം ഉറപ്പിച്ച് ചോദ്യം. അഞ്ജുവിന് വരുന്നവരോടും പോകുന്നവരോടുമൊക്കെ രാജീവിന്റെ വിശേഷം പറയാനെ നേരമുള്ളൂ എന്ന് അമ്മ. ബന്ധുക്കളെയും കൂട്ടുകാരെയുമൊക്കെ വിളിച്ച് വോട്ടുറപ്പിക്കുകയാണ് പ്രധാന പണി. പരസഹായമില്ലാതെ സഞ്ചരിക്കാൻ കഴിയാത്ത അഞ്ജുവും തന്നാൽ കഴിയുംവിധം സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ്.










0 comments