മമ്മു കൈതൊട്ടാൽ കാളകൾ പറപറക്കും

കാക്കൂർ കാളവണ്ടിയോട്ട മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ മമ്മു വെങ്ങോല (ഇടത്) പേരക്കുട്ടികളോടും ബന്ധുക്കളോടുമൊപ്പം
ഇ കെ ഇക്‌ബാൽ
Published on Mar 05, 2026, 01:45 AM | 1 min read
പെരുമ്പാവൂർ
കാക്കൂർ കാളവയൽ കാർഷികോത്സവത്തിൽ നാടൻ കാളവണ്ടിയോട്ട മത്സരത്തിൽ തേര് തെളിച്ച് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ഹരത്തിലാണ് വെങ്ങോല മണ്ണുപറമ്പൻ വീട്ടിൽ എം കെ മുഹമ്മദ് എന്ന മമ്മുവെങ്ങോല (71). ട്രോഫിയും 5000 രൂപയുമായിരുന്നു സമ്മാനം. മത്സരത്തിൽ പങ്കെടുക്കുന്നത് ചെലവുകളേറെയാണെങ്കിലും എല്ലാ വർഷവും മമ്മു വെങ്ങോല കാക്കൂരിലെത്തും. നാലുവയസ്സുള്ള കാളകളെ സീനിയർ വിഭാഗത്തിൽ 300 മീറ്റർ ഓട്ടത്തിലാണ് പങ്കെടുപ്പിക്കുന്നത്. 1982 മുതൽ മത്സരത്തിൽ പങ്കെടുക്കാറുണ്ട്. 2021ൽ ജോഡിക്കാളകളുടെ മത്സരത്തിൽ രണ്ടാംസ്ഥാനം ലഭിച്ചിട്ടുണ്ട്. പണ്ട് ഒരു വയസ്സിനുതാഴെയുള്ള കാളക്കുട്ടികളെ വാങ്ങി പരിശീലിപ്പിച്ച് മത്സരത്തിൽ പങ്കെടുക്കാറാണ് പതിവ്.
തീറ്റ മുതലായവയുടെ ചെലവേറിയതിനാൽ പാലക്കാട് കാമചെള്ളയിൽനിന്ന് പരിശീലനം നേടിയ കാളകളെ വാങ്ങി മത്സരത്തിൽ പങ്കെടുപ്പിക്കും. മത്സരത്തിന് രണ്ടുമാസംമുമ്പ് പാലക്കാടുനിന്ന് ലോറിയിൽ കൊണ്ടുവന്ന് മുടങ്ങാതെ പരിശീലിപ്പിക്കും. രണ്ട് കാളകളെ പൂട്ടാവുന്ന കാളവണ്ടി സ്വന്തമായുണ്ട്. പരുത്തിക്കുരു, ഗോതമ്പ് തവിട്, കപ്പലണ്ടിപ്പിണ്ണാക്ക്, പച്ചവെള്ളം എന്നിവമാത്രമാണ് നൽകുന്നത്. മത്സരം കഴിഞ്ഞാൽ കാളകളെ തൊട്ടടുത്തദിവസം മാർക്കറ്റിൽ വിറ്റഴിക്കും. ഭാര്യ: ആസിയ. മക്കൾ: അനീഷ്, അജീഷ്, തസ്നി










0 comments