-‘ഇൻസ്‌പയർ വെനസ്‌ഡേ’ തുടങ്ങി

‘ഇൻസ്പയർ വെനസ്‌ഡേ'യിൽ തെങ്ങോട് ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളുമായി കലക്ടർ ജി പ്രിയങ്ക സംസാരിക്കുന്നു
കൊച്ചി
കലക്ടറുടെ വിദ്യാർഥി സമ്പർക്ക പരിപാടിയായ ‘ഇൻസ്പയർ വെനസ്‌ഡേ' തുടങ്ങി. പരിപാടിയുടെ ആദ്യ എഡിഷനിൽ തെങ്ങോട് ഗവ. ഹൈസ്കൂളിൽനിന്നുള്ള 25 വിദ്യാർഥിനികളാണ് എത്തിയത്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക ബസ് സൗകര്യവും ഒരുക്കിയിരുന്നു. തങ്ങളുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നും അവ എങ്ങനെ നേടിയെടുക്കുമെന്നും കുട്ടികൾ ‘ഇൻസ്പയർ വെനസ്‌ഡേ' ഫോമുകളിൽ കുറിച്ചു.
ചെറുപ്രായത്തിൽത്തന്നെ വ്യക്തമായ ലക്ഷ്യബോധം വളർത്തിയെടുക്കാൻ ഇതിലൂടെ കഴിയുമെന്ന് കലക്ടർ പറഞ്ഞു. എല്ലാ ബുധനാഴ്ചയും ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് കലക്ടറുമായി നേരിട്ട് സംവദിക്കാൻ ‘ഇൻസ്പയർ വെനസ്‌ഡേ'യിലൂടെ അവസരമൊരുങ്ങും.
കൗതുകം നിറഞ്ഞ ചോദ്യങ്ങള്‍
കുട്ടികൾക്കുമാത്രമായി സംഭാഷണത്തിന് അവസരമൊരുക്കിയ കലക്ടറോട് പേടിയോ മടിയോ കൂടാതെ കുട്ടികൾ മനസ്സുതുറന്നു. അതിനിടയിലാണ് ഒരു മിടുക്കിയുടെ കൗതുകമുണർത്തിയ ചോദ്യം വന്നത്. "മഴ വന്നല്ലോ മാഡം, അവധി തരുമോ?’ കുട്ടികളുടെ സുരക്ഷയ്‌ക്കാണ് മുൻഗണനയെന്നും അതുകൊണ്ട് മഴയും മുന്നറിയിപ്പുകളും നോക്കി അവധി നൽകുമെന്ന് കലക്ടറുടെ മറുപടി.
സംവാദത്തിന് മുന്നോടിയായി കുട്ടികളുടെ വ്യക്തിശുചിത്വം, ആരോഗ്യസംരക്ഷണം എന്നിവയില്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ‘ഇ–-ഉന്നതി' എൻജിഒയിൽനിന്നുള്ള ഡോ. ബിന്ദു സത്യജിത് ക്ലാസെടുത്തു. കുട്ടികള്‍ക്ക് പേഴ്സണൽ ഹൈജീൻ കിറ്റുകളും വിതരണം ചെയ്തു.










0 comments