ഇൻഫോപാർക്ക് മൂന്നാംഘട്ടം
ലാന്‍ഡ് പൂളിങ് ഓഫീസ് തുറന്നു

ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിന് ഭൂമി ഏറ്റെടുക്കലിനായുള്ള ലാൻഡ് പൂളിങ് ഓഫീസ് കൊച്ചി ആസ്ഥാനത്ത് മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യുന്നു
കൊച്ചി
ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടത്തിനായി ലാന്‍ഡ് പൂളിങ് വ്യവസ്ഥയില്‍ ഭൂമിയേറ്റെടുക്കാനുള്ള തീരുമാനം വികസനഭാവിയില്‍ വിപ്ലവകരമായ മാറ്റംകൊണ്ടുവരുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ലാൻഡ്‌പൂളിങ് ഓഫീസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ ലളിതവൽക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി ചട്ടങ്ങള്‍ ഭേദഗതിചെയ്‌തു. അതിലെ ഏറ്റവും ക്രിയാത്മകമാണ് ലാന്‍ഡ് പൂളിങ്. ഇന്‍ഫോപാര്‍ക്കിന് സ്വന്തം വിഭവശേഷി ഉപയോഗിച്ച് നിര്‍മിക്കുന്ന പുതിയ പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ല. ഇത് ഭാവി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗംകൂട്ടുമെന്നും മന്ത്രി പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് ഒന്നാംഘട്ടത്തിലെ പാര്‍ക്ക് സെന്ററിലാണ് ലാൻഡ്‌പൂളിങ് ഓഫീസ്. ഐടി സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു അധ്യക്ഷനായി.
നിര്‍ദിഷ്ട ‘ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീ എഐ സിറ്റി’ ആശയം സിഇഒ സുശാന്ത് കുറുന്തില്‍ അവതരിപ്പിച്ചു. ലാന്‍ഡ് പൂളിങ്, എഐ സിറ്റി എന്നിവയടങ്ങിയ ബുക്‌ലെറ്റ് അസിസ്റ്റന്റ് കലക്ടര്‍ പാര്‍വതി ഗോപകുമാര്‍ പ്രകാശിപ്പിച്ചു. ജിസിഡിഎ സെക്രട്ടറി എം വി ഷാരി പദ്ധതി വിശദീകരിച്ചു. ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, എക്സിക്യൂട്ടീവ് അംഗം എ ബി സാബു എന്നിവർ സംസാരിച്ചു.
ലാൻഡ് പൂളിങ്ങിലൂടെ ജില്ലയിൽ 300 ഏക്കറിലധികം വിസ്തൃതിയിൽ ആഗോള നിലവാരമുള്ള എഐ ടൗൺഷിപ് യാഥാർഥ്യമാക്കുകയാണ് സർക്കാർ. ഐടി കെട്ടിടങ്ങൾക്കുപുറമെ പാർപ്പിടസൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കായിക-–സാംസ്‌കാരിക സംവിധാനങ്ങൾ, ലോകോത്തര ബ്രാൻഡുകളും ഇന്ത്യയിൽനിന്നുള്ള മുൻനിര ബ്രാൻഡുകളെയും സമന്വയിപ്പിച്ച ഷോപ്പിങ് മാളുകൾ, ആംഫി തിയറ്റർ, ആധുനിക ആശുപത്രി, ബഹുനില പാർക്കിങ് സംവിധാനം, തടാകങ്ങൾ, പൊതുയിടം തുടങ്ങിയ സൗകര്യങ്ങളാണ് ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിലുള്ളത്.
ഏകദേശം 25,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുകുമെന്നാണ് പ്രതീക്ഷ.










0 comments