പശ്ചിമബംഗാള്‍ സ്വദേശിയെ കാണാനില്ലെന്ന് പരാതി

കൊച്ചി
പാചകജോലി ചെയ്തിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യ. എറണാകുളം നോർത്ത് എസ്ആർഎം റോഡിലെ ഹോട്ടലിൽ ചൈനീസ് കുക്കായി ജോലി ചെയ്തിരുന്ന സിലിഗുരി സ്വദേശി ഇന്ദ്രാസ് റോയ്(40)യെ മാർച്ച് ഒന്നുമുതൽ കാണാതായെന്നാണ് ഭാര്യ പാപ്പിയ എറണാകുളം നോർത്ത് പൊലീസിൽ നൽകിയ പരാതിയില്‍ പറയുന്നത്.
രക്തസമ്മർദത്തെ തുടർന്ന് പരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്കെന്നുപറഞ്ഞാണ് വീടുവിട്ടിറങ്ങിയത്. എന്നാല്‍, ഇന്ദ്രാസ് ആശുപത്രിയില്‍ എത്തിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. അഞ്ചുവർഷമായി ഭാര്യയോടൊപ്പം എറണാകുളം നോർത്തിനുസമീപം സെമിത്തേരിമുക്കിനടുത്താണ് ഇരുവരും താമസിച്ചിരുന്നത്.
ഭാര്യയുടെ എടിഎം കാർഡ് ഉപയോഗിച്ച് കാണാതായ അന്ന് ഇയാൾ പണം പിൻവലിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പശ്ചിമബംഗാളിലേക്ക് എത്തിയിട്ടില്ലെന്നും ബന്ധുക്കൾക്കും വിവരം ലഭിച്ചിട്ടില്ലെന്നും ഭാര്യ പറഞ്ഞു. പതിമൂന്നുകാരൻ മകൻ സിലിഗുരിയിൽ ബന്ധുക്കൾക്കൊപ്പമാണ് താമസം.










0 comments