അവയവവിൽപ്പന
മുഖ്യപ്രതി നടത്തിയത് 60 ഇടപാടുകൾ

കൊച്ചി
വ്യാജരേഖ ചമച്ച് അവയവവിൽപ്പന നടത്തിയ കേസിൽ മുഖ്യപ്രതി കാസർകോട് സ്വദേശി കെ മുഹമ്മദ് നജീബ് നടത്തിയത് 60 അവയവ ഇടപാടുകളെന്ന് പൊലീസ് കണ്ടെത്തൽ. റൂറൽ പൊലീസിന്റെയും കൊച്ചി സിറ്റി പൊലീസിന്റെയും നേതൃത്വത്തിൽ ഇരകളിൽനിന്നുള്ള വിവരശേഖരണം തുടരുകയാണ്.
റൂറൽ പൊലീസ് അന്വേഷണത്തിൽ 41 ഇടപാടുകളും കൊച്ചി സിറ്റി പൊലീസ് 19 ഇടപാടുകളുമാണ് കണ്ടെത്തിയത്. വടക്കേക്കര പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ആദ്യഘട്ടത്തിൽ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇരകളിൽനിന്നുള്ള വിവരങ്ങൾ ലഭിക്കുന്ന മുറയ്‌ക്ക് ശസ്‌ത്രക്രിയ നടന്ന, സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്താനാണ് നീക്കം. ഇഡി അടുത്തിടെ സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്തിയിരുന്നു.
അവയവം സ്വീകരിക്കുന്നവരിൽനിന്ന് 20–35 ലക്ഷം രൂപയോ അതിൽക്കൂടുതലോ വാങ്ങിയിരുന്നതായാണ് ഇഡി കണ്ടെത്തൽ. മുഖ്യപ്രതികളായ കാസർകോട് മേൽപ്പറമ്പിൽ വീട്ടിൽ കെ മുഹമ്മദ് നജീബ്, ഭാര്യ എ എ റഷീദ എന്നിവരാണ് പണം വാങ്ങിയിരുന്നത്.
മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള അവയവ വില്‍പ്പന റാക്കറ്റ് അഞ്ചുവര്‍ഷമായി സജീവമായിരുന്നതായാണ് കണ്ടെത്തല്‍. മുഖ്യപ്രതി മുഹമ്മദ് നജീബിനെ ഉള്‍പ്പെടെ ഏഴുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്‌തത്.









0 comments