മുഴുവൻ പ്രതികളെയും ഉടൻ അറസ്‌റ്റ് ചെയ്യണം: എസ് സതീഷ്

ലഹരിമാഫിയ കൊലപ്പെടുത്താൻ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകൻ എം കെ നിധിനെ സിപിഐ എം ജില്ലാസെക്രട്ടറി എസ് സതീഷ് സന്ദർശിക്കുന്നു
കൊച്ചി
അങ്കമാലിയിൽ ലഹരിമാഫിയ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ സിപിഐ എം ജില്ലാസെക്രട്ടറി എസ് സതീഷ് സന്ദർശിച്ചു. പ്രതികളെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് സതീഷ് ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ കഞ്ചാവ് മാഫിയക്കെതിരെ നിലപാടെടുക്കുകയും ലഹരിവിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയും ചെയ്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനുപിന്നിൽ.
ലഹരിമാഫിയയെ പ്രതിരോധിച്ചവർക്കെതിരെ കേസെടുക്കുകയും ലഹരിമാഫിയസംഘത്തെ പൂർണമായും അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്യുന്ന സമീപനം ശരിയല്ല. ലഹരിസംഘങ്ങളുമായി ബന്ധപ്പെട്ടവർക്ക് രാഷ്ട്രീയസംരക്ഷണം നൽകുന്നവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം.
ലഹരിമാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം നയിച്ച പാരമ്പര്യമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുള്ളത്. ജില്ലയിൽ പല ഘട്ടങ്ങളിലും മാഫിയ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ചിട്ടുണ്ട്. ക്രൂരമായ ആക്രമണങ്ങളിലൂടെ യുവജന പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ഭയപ്പെടുത്തി പിന്തിരിപ്പിക്കാം എന്നാണെങ്കിൽ അത് വിഫലമാകും. സമൂഹത്തെ നശിപ്പിക്കുന്ന ലഹരിമാഫിയക്കെതിരെ പൊതുസമൂഹത്തെ അണിനിരത്തി ശക്തമായി പ്രതിരോധിക്കണം.
ലഹരിമാഫിയ ഉയർത്തുന്ന അപകടത്തെ മനസ്സിലാക്കിക്കൊണ്ടുള്ള സമീപനമാണ് പൊലീസ് സ്വീകരിക്കേണ്ടത്. ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തമായി സിപിഐ എം മുന്നോട്ടുകൊണ്ടുപോകുമെന്നും സതീഷ് പറഞ്ഞു.









0 comments