സൗമ്യയ്‌ക്കും കുടുംബത്തിനുമിത് അടച്ചുറപ്പിന്റെ പൊന്നോണം

പറവൂർ
കുടുംബശ്രീയിലെ സഹപ്രവർത്തകരുടെ സഹായത്താൽ നിർമിച്ച വീട്ടിൽ, നീണ്ടൂർ പാലത്തിങ്കൽ സൗമ്യയ്‌ക്കും കുടുംബത്തിനും ഇത് അടച്ചുറപ്പിന്റെ പൊന്നോണം. ചിറ്റാറ്റുകര പഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ ‘സഹപ്രവർത്തകയ്ക്ക് ഒരു വീട്’ പദ്ധതിയിലാണ് സൗമ്യയ്‌ക്ക് സ്നേഹക്കൂടൊരുക്കിയത്. 18 വാർഡുകളിൽനിന്ന് ലഭിച്ച അപേക്ഷയിൽ സിഡിഎസ് ഉന്നതാധികാര സമിതിയാണ് 12–ാംവാർഡിലെ സൗമ്യയെ തെരഞ്ഞെടുത്തത്. സൗമ്യയുടെ ഭർത്താവ് ഷെല്ലി അർബുദബാധിതനാണ്. മക്കളായ അക്ഷയ്, അമർനാഥ് എന്നിവർക്കൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. 18 വാർഡുകളിലെയും കുടുംബശ്രീ അംഗങ്ങൾ തങ്ങളാലാകുംവിധം സാമ്പത്തിക സഹായം നൽകി. 4.35 ലക്ഷം രൂപയാണ് ലഭിച്ചത്. സൗമ്യയുടെ കൈവശമുണ്ടായിരുന്ന തുകകൂടി ചേർത്ത് 630 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാറും സ്ഥിരംസമിതി അധ്യക്ഷൻ വി എ താജുദീനും സിഡിഎസ് അധ്യക്ഷ സാറാബീവി സലിമും വീട് യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങിയതോടെ മൂന്ന് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയായി. നീണ്ടൂരിൽ നടന്ന ചടങ്ങിൽ സൗമ്യയ്‌ക്കും മക്കൾക്കും കലക്ടർ ജി പ്രിയങ്ക വീടിന്റെ താക്കോൽ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അധ്യക്ഷയായി.
വി എ താജുദീൻ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് പി പി അരൂഷ്, ലൈബി സാജു, ഗിരിജ അജിത്കുമാർ, എം എസ് സുരേഷ് ബാബു, ഉഷ ശ്രീദാസ്, ധന്യ ബാബു, സെക്രട്ടറി അജയ് ജോർജ്, മീര മുരളി എന്നിവർ സംസാരിച്ചു.









0 comments