നഗരസഭയുടെ അനാസ്ഥ ; മൂവാറ്റുപുഴ പ്രീമെട്രിക് ഹോസ്റ്റൽ നാശത്തിന്റെ വക്കിൽ

മൂവാറ്റുപുഴ
നഗരസഭയിൽ പ്രവർത്തിച്ചിരുന്ന പ്രീമെട്രിക് ഹോസ്റ്റൽ തുറന്നുപ്രവർത്തിപ്പിക്കാൻ നഗരസഭ തയ്യാറാകുന്നില്ല. 26–--ാംവാർഡിൽ കടാതിയിൽ 36 സെന്റിൽ എല്ലാവിധ സൗകര്യങ്ങളോടെ പ്രവർത്തിച്ചിരുന്ന ഹോസ്റ്റൽ കെട്ടിടവും പരിസരവും കാടുപിടിച്ച് നശിക്കുന്നു.
യുഡിഎഫ് ഭരണസമിതി മൂന്നുവർഷംമുമ്പ് പൂട്ടിയതാണ് പ്രീമെട്രിക് ഹോസ്റ്റൽ. ജില്ലയുടെ കിഴക്കൻമേഖലയിലെ നിർധനരായ പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങളിലെ അഞ്ചുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥിനികൾക്ക് താമസിച്ച് പഠിക്കുന്നതിന് 30 വർഷത്തിലേറെയായി പ്രവർത്തിച്ചിരുന്നതാണ് ഹോസ്‌റ്റൽ.
അടച്ചുപൂട്ടുമ്പോൾ ഇവിടെയുണ്ടായിരുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ 27ഉം ഒബിസി വിഭാഗത്തിലെ മൂന്നും പെൺകുട്ടികളെ ആലുവയിലും പെരുമ്പാവൂരുമുള്ള ഹോസ്റ്റലുകളിലേക്ക് മാറ്റി.
ഈ വിഭാഗങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിന് സർക്കാർ
ആവിഷ്കരിച്ച പദ്ധതിയിലെ ഹോസ്‌റ്റൽ നടത്തിയിരുന്നത് നഗരസഭയാണ്. യുഡിഎഫ് ഭരണസമിതിയുടെ നിഷേധനിലപാടും പിടിപ്പുകേടും അവഗണനയുമാണ് ഹോസ്റ്റൽ അടച്ചുപൂട്ടാൻ കാരണമെന്ന് സിപിഐ എം മൂവാറ്റുപുഴ മുനിസിപ്പൽ കമ്മിറ്റി വ്യക്തമാക്കി. ഇതിനെതിരെ പ്രതിഷേധമുയരണം. പ്രീമെട്രിക് ഹോസ്റ്റൽ തുറന്നുപ്രവർത്തിപ്പിക്കാൻ നഗരസഭ തയ്യാറാകണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.










0 comments